കത്തിയുമായി മേയറുടെ വീടിനു സമീപത്തെത്തിയ ആൾ അറസ്റ്റിൽ
1568014
Tuesday, June 17, 2025 6:12 AM IST
കൊല്ലം: മേയര് ഹണി ബഞ്ചമിന്റെ വീടിനു സമീപം കത്തിയുമായി എത്തിയയാളെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കടകംപള്ളി കരിക്കംമുറി സൗമ്യഭവനിൽ അനിൽകുമാറിനെ (52) യാണ് ഈസ്റ്റ് പോലിസ് ഇന്നലെ തേവള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ 7.15നാണ് അനിൽകുമാർ കത്തിയുമായി മേയറുടെ ആശ്രാമം വൈദ്യശാല ജംഗ്ഷനു സമീപമുള്ള വീടിനുമുന്നിൽ എത്തിയത്. ഇതുസംബന്ധിച്ച് മേയർ സിറ്റി പോലിസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇയാളുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തായിരുന്നു. പോലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാൾ വാടകയ്ക്കെടുത്ത കാറിൽ കൊല്ലത്തേക്ക് കടന്നുകളഞ്ഞു.
തുടർന്ന് ഈസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐ വിപിൻ, സിവിൽ പോലീസ് അജയകുമാർ എന്നിവരടങ്ങിയ സംഘം പ്രതിയ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആലപ്പുഴ രാമങ്കരി, വഞ്ചിയൂർ, തിരുവനന്തപുരം പോർട്ട്, മംഗലപുരം, അടൂർ, കൊല്ലം ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിലായി 28 കേസിൽ പ്രതിയാണ് പിടിയിലായ അനിൽകുമാർ.
വിസയും തൊഴിലും വാഗ്ദാനംചെയ്തുള്ള തട്ടിപ്പുകളാണ് ഏറെയും.
ഈസ്റ്റ് പോലീസിലും ഇയാൾക്കെതിരേ രണ്ട് കേസുണ്ട്. നേരത്തെ അനിൽകുമാർ മേയറുടെ വീടിനു സമീപത്ത് കാവടിപ്പുറത്തുള്ള ലോഡ്ജിൽ താമസിച്ചിരുന്നു. അങ്ങനെയാണ് ഇയാൾക്ക് മേയറുടെ വീട് പരിചയം. നിലവിൽ താമസിച്ചിരുന്നത് തേവള്ളിയിലെ എസ്ആർ ലോഡ്ജിലായിരുന്നു.
സംഭവദിവസം രാവിലെ അനിൽ നായേഴ്സ് ആശുപത്രിക്ക് സമീപമുള്ള ഒരു ഡോക്ടറെ കാണാൻ എത്തിയിരുന്നു. എന്നാൽ, മദ്യലഹരിയിലായിരുന്ന ഇയാൾ ഡോക്ടറെ കാണാതെ അവിടെനിന്ന് വൈദ്യശാല ജംഗ്ഷനിലേക്കുള്ള റോഡിൽ നടന്നു. മേയറുടെ വീടിന് മുന്നിൽ എത്തി മേയറെ ഭീഷണിപ്പെടുത്തുംവിധം സംസാരിച്ചു. ഇതുകേട്ട മത്സ്യത്തൊഴിലാളിയാണ് വിവരം മേയറെ അറിയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.