അയല്‍വാസിയായ യുവതിയെ കൊന്നു കുഴിച്ചുമൂടി; പ്രതി പിടിയില്‍
1567790
Monday, June 16, 2025 6:35 AM IST
വെള്ളറട: പനച്ചമൂട്ടില്‍ കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പനച്ചമൂട് പഞ്ചാകുഴി മാവുവിള വീട്ടില്‍ പ്രിയംവദ (47) യെയാണ് തൊട്ടടുത്ത വീട്ടില്‍ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ രണ്ടുപേരെയാണ് വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് ബാലകൃഷ്ണനുമായി പിരിഞ്ഞു മക്കളുമായി താമസിച്ച് വരികയായിരുന്നു പ്രിയംവദ. ഇവരുടെ രണ്ടുപെണ്മക്കള് വിവാഹം കഴിഞ്ഞ് ഭര്‍തൃവീടുകളിലാണ്. ജൂണ്‍ 12 മുതല്‍ പ്രിയംവദയെ കാണാനില്ലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെത്തുടര്‍ന്നു മക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെയാണ് പ്രിയംവദയുടെ മൃതദേഹം കണ്ടെത്തിയത്.
അയല്‍വാസിയായ വിനോദിന്റെ വീടിനകത്തുള്ള കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ എന്തോ കിടക്കുന്നതായി മക്കള്‍ കാണുകയും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവായ സരസ്വതിയെ വിവരമറിയിക്കുകയുമായിരുന്നു. സരസ്വതി ഈ വിവരം ആരാധനക്കായി പള്ളിയിലെത്തിയപ്പോള്‍ വികാരിയെ അറിയിച്ചു. വികാരി അറിയിച്ചതു പ്രകാരം പോലീസ് സ്ഥലത്തെത്തിയ സമയത്ത് യുവാക്കൾ വീടിന്റെ അകം കഴുകി വൃത്തിയാക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം ശുചിമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്നാണ് സഹോദരങ്ങളായ സന്തോഷ് (42), വിനോദ് (46) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ വിനോദ് കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 12നു രാവിലെ ഏഴിനും എട്ടിനും ഇടയിലാണു കൊല നടത്തിയതെന്നും ഞായറാഴ്ച മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
ഇയാള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്ത സന്തോഷിനു കൊലപാതകത്തില്‍ പങ്കില്ലെന്നാണ് വിനോദ് പറയുന്നത് .കശുവണ്ടി ഫാക്ടറി തൊഴിലാളിയായ പ്രിയംവദയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായതായും വിനോദ് മൊഴി നൽകി.
തർക്കത്തിനിടെ മർദിച്ചപ്പോൾ ബോധംകെട്ടു വീണ പ്രിയംവദയെ പിന്നീടു കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രിയംവദയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിനായി വിനോദും നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.
നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസും വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, ഫോറന്‍സിക് സംഘവും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു.