കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
1567792
Monday, June 16, 2025 6:35 AM IST
പേരൂര്‍ക്കട: കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പോലീസ്.
കരമന നെടുങ്കാട് കാട്ടാന്‍വിള കൊച്ചുമാവേലി വീട്ടില്‍ പരേതനായ കേശവന് - ഭവാനി ദമ്പതികളുടെ മകന് സതീഷ് (55), പരേതനായ തങ്കന്-വസന്ത ദമ്പതികളുടെ മകള്‍ ബിന്ദു (50) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. കാട്ടാന്വിളയിലെ ഒറ്റനില വീടിന്റെ ഹാളിനുള്ളില്‍ സതീഷിനെ കഴുത്തറുത്ത നിലയിലും കിടപ്പുമുറിയിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ 10 ന് ബിന്ദുവിന്റെ സഹോദരന് ബിനു ഇരുവരേയും അന്വേഷിച്ചെത്തിയതോടെയാണ് മരണവിവരം പുറംലോകം അറിയുന്നത്. വീടിന്റെ കതക് ചവിട്ടിത്തുറന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കരാര്‍ പണിക്കാരനായിരുന്നു സതീഷ്. വിവിധ കാലങ്ങളിലായി ഉണ്ടായ കടബാധ്യതയും ബാങ്കില്‍ നിന്നുള്ള മാനസിക സമ്മര്‍ദവുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ പറയുന്നത്. അതേസമയം സതീഷിന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും ബിന്ദു ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു കരുതുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ വസ്തുതകള്‍ അറിയാന്‍ സാധിക്കൂവെന്നും പോലീസ് അറിയിച്ചു.
വിവരം അറിഞ്ഞ് കരമന പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ ആര്‍ഡിഒ എത്തിയാല്‍ മാത്രമേ വീട്ടില്‍നിന്നു മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കുവെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
ബാങ്കിനെതിരേ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അഞ്ചുവര്ഷത്തിനുമുമ്പു തളര്‍വാതം പിടിപെട്ടതിനെത്തുടര്‍ന്നു കരാര്പണിയിലേര്പ്പെടാന് സാധിക്കാതിരുന്ന സതീഷ് കുറച്ചുനാളായി ഓട്ടോറിക്ഷ ഓടിച്ചുവരികയായിരുന്നു. മകന്: സജിത്ത് (സൗദി അറേബ്യ). അസ്വാഭാവിക മരണത്തിനു കരമന പോലീസ് കേസെടുത്തു.