ബിപിഎൽ വിഭാഗം വിദ്യാർഥികൾക്ക് രണ്ടു വർഷമായി സൗജന്യ യൂണിഫോം ലഭിക്കുന്നില്ലെന്ന്
1567778
Monday, June 16, 2025 6:22 AM IST
ചവറ: സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ബിപിഎൽ വിദ്യാർഥികളുടെ സൗജന്യ യൂണിഫോം വിതരണം കഴിഞ്ഞ രണ്ടു വർഷമായി ലഭിക്കുന്നില്ലെന്ന് പരാതി. ഈ വർഷം യൂണിഫോം വിതരണം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. യൂണിഫോം സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും രക്ഷിതാക്കളാണ് പണം മുടക്കി വിദ്യാർഥികൾക്ക് യൂണിഫോം വാങ്ങി നൽകി വരുന്നത്. സർക്കാർ പണം നൽകുമെന്ന് പറയുന്നത് പോയ വർഷത്തെ പോലെ നടക്കാത്തതായി ശേഷിക്കുകയാണ്.
സർക്കാർ യൂണിഫോം നൽകുന്നില്ലെങ്കിൽ സൗജന്യ യൂണിഫോം എന്ന പ്രഖ്യാപനം പിൻവലിക്കക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ബിപിഎൽ വിഭാഗം വിദ്യാർഥികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞ് വെച്ചതിനാലാണെന്നാണ് വകുപ്പ് തലത്തിൽ നിന്ന് ലഭിക്കുന്ന വിവരം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും പറയുന്നുണ്ട്.
സർക്കാർ ഹൈസ്ക്കൂളിനും ഹയർ സെക്കൻഡറി സ്കൂളുകളോടും ചേർന്നുള്ള ഒന്ന് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും, എസ് സി , എസ്ടി, ബി പി എൽ വിഭാഗങ്ങളിലെ എല്ലാ ആൺ കുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക എസ് എസ് കെയിൽ നിന്നും ബി ആർ സികൾ വഴിയാണ് നൽകി വന്നിരുന്നത്.
എന്നാൽ എസ് എസ് കെയ്ക്ക് ഫണ്ട് കഴിഞ്ഞ രണ്ടു വർഷമായി ലഭ്യമാകുന്നില്ല. സംസ്ഥാനത്തെ എൽപി, യുപി സർക്കാർ സ്കൂളുകളിലെയും ഒന്ന് മുതൽ നാല് വരെയുള്ള എയിഡഡ് സ്കൂളുകളിലെയും 10 ലക്ഷം കുട്ടികൾക്ക് കൈത്തറി വകുപ്പ് വഴി പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ടു സെറ്റ് കൈത്തറി യൂണിഫോം നൽകി വരികയാണ്.
സർക്കാർ ഹൈസ്ക്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലും ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ എപിഎൽ വിഭാഗം ആൺ കുട്ടികൾക്കും എയിഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ എട്ടു വരെയുള്ള മുഴുവൻകുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്നു. നിലവിൽ ഈ ഇനത്തിൽ സംസ്ഥാന സർക്കാർ ഫണ്ട് നൽകാൻ കുടിശികയില്ല.
ഈ ഇനത്തിൽ 2025-26 വർഷത്തേക്കാവശ്യമായ 80.34 കോടി രൂപ നൽകുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാർ 1500 കോടി രൂപ തടഞ്ഞു വെച്ചതിനാലാണ് ഒരു വിഭാഗം കുട്ടികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി തുക വിതരണം ചെയ്യാൻ കഴിയാത്തതെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
എന്നാൽ പിഎം ശ്രീ പദ്ധതി വിവാദത്തെ തുടർന്ന് കേന്ദ്ര ഫണ്ട് മുടങ്ങിയതോടെയാണ് കഴിഞ്ഞ വർഷവും യൂണിഫോം നൽകാത്തതെന്നും കേന്ദ്ര ഫണ്ടിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോൾഇത്തവണയും യൂണിഫോം കിട്ടില്ലെന്ന ആശങ്കയിലായിരിക്കുകയാണ് ബിപിഎൽ വിഭാഗത്തിൽപ്പെട്ട രക്ഷിതാക്കളും വിദ്യാർഥികളും.