ട്രാക്കിൽ മരം വീണ സംഭവം: ട്രെയിനുകൾ വൈകി, യാത്രക്കാർ വലഞ്ഞു
1568016
Tuesday, June 17, 2025 6:12 AM IST
കൊല്ലം: കൊല്ലം - തിരുവനന്തപുരം റൂട്ടിൽ ഞായർ രാത്രി മരം വീണ് ഗതാഗതം തടസപ്പെട്ടതിനാൽ ഇന്നലെ ചില ട്രെയിനുകൾ വൈകി ഓടിയത് യാത്രക്കാരെ വലച്ചു.
ഇന്നലെ രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് ഷൊർണൂർക്ക് പോകേണ്ട വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ 10 മിനിറ്റ് വൈകി രാവിലെ 7.30 ന് പുറപ്പെടും എന്നായിരുന്നു റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ്. എന്നാൽ വണ്ടി അവിടുന്ന് യാത്ര തിരിച്ചത് 8.20 നാണ്. ജോഡി ട്രെയിൻ വൈകി എത്തിയതാണ് ഇതിന് കാരണം. തുടർന്നുള്ള മെയിന്റനൻസ് ജോലികൾക്ക് പ്രതീക്ഷിച്ചതിലും സമയം എടുത്തതാണ് വീണ്ടും പുറപ്പെടാൻ വൈകിയത്. ഇത് കാരണം തിരുവനന്തപുരത്തിനും കോട്ടയത്തിനും മധ്യേയുള്ള നൂറുകണക്കിന് സ്ഥിരം യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ 9.15 ന് പുറപ്പെടേണ്ട ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസും ഒരു മണിക്കൂർ 15 മിനിറ്റ് വൈകി 10.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും എന്നായിരിക്കുന്നു അറിയിപ്പ്. പക്ഷേ നേത്രാവതി അവിടുന്ന് പുറപ്പെട്ടത് 11.35 നാണ്.
ഇതുകാരണം ചെന്നൈ എഗ്മോർ - കൊല്ലം അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ഇന്നലെ പുലർച്ചെ 12.50 ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് പുറപ്പെടേണ്ട 22114 നമ്പർ ലോകമാന്യ തിലക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് മൂന്ന് മണിക്കൂർ 50 മിനിറ്റ് വൈകി പുലർച്ചെ നാലിനാണ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ടത്.
അതുപോലെ ഇന്നലെ രാവിലെ 5.05 ന് തിരുനെൽവേലിയിൽ നിന്ന് തിരുവനന്തപുരം, ആലപ്പുഴ വഴി ജാംനഗറിന് പോകുന്ന എക്സ്പ്രസ് ട്രെയിൻ ഉച്ചകഴിഞ്ഞ് മൂന്നിനാണ് യാത്ര തിരിച്ചത്. ഈ ട്രെയിനുകളുടെ അപ്രതീക്ഷിതമായ സമയമാറ്റവും നിരവധി യാത്രക്കാരെ വലച്ചു.
കൊല്ലം - തിരുവനന്തപുരം പാതയിൽ പോളയത്തോട് ശ്മശാനത്തിന് സമീപം ഞായർ രാത്രി 7.15നാണ് ട്രാക്കിൽ കൂറ്റൻ മരം വീണത്. വൈദ്യുതി ലൈനിന് മുകളിലേക്ക് വീണതിനാൽ തീ പിടിത്തവും ഉണ്ടായി. പുകയും ഉയർന്നു. ഈ സമയം കന്യാകുമാരി-പുനലൂർ പാസഞ്ചർ കൊല്ലത്തിന് പോകാൻ പോളയത്തോട് റെയിൽവേ ഗേറ്റിന് സമീപം എത്തിയിരുന്നു. ട്രാക്കിൽ മരം വീണ് തീ പിടിത്തം ഉണ്ടായി സ്ഫോടന ശബ്ദവും കേട്ടതോടെ ഗേറ്റ് കീപ്പർ അടിയന്തിര സന്ദേശം നൽകിയതിനാൽ ട്രെയിൻ അവിടെ നിർത്തിയിട്ടു. മരം വീണതിന് വണ്ടി നിർത്തിയിട്ടതതിനു 100 മീറ്റർ അകലെ ആയതിനാലാണ് വൻ അപകടമാണ് ഒഴിവായത്.
മരം വീണത് ഇരുവശത്തേക്കുമുള്ള ട്രാക്കുകളിലുമായിട്ടാണ്. ഇതിനാൽ കൊല്ലം - തിരുവനന്തപുരം റൂട്ടിലും എതിർ ദിശയിലുമുള്ള പാതയിലും ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു.
പിന്നീട് ലൈനിലെ വൈദ്യുതി ഓഫാക്കിയ ശേഷം റെയിൽവേ ജീവനക്കാരും ഫയർ ഫോഴ്സും എത്തി ട്രാക്കിൽ കിടന്ന മരം മുറിച്ചു മാറ്റി. അതിനു ശേഷം ട്രാക്കിലെ തകരാറുകൾ കൂടി പരിഹരിച്ച് രാത്രി 9-10 ഓടെയാണ് കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചത്.
കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പൂർണമായി പുനസ്ഥാപിച്ചത് ഇന്നലെ പുലർച്ചെ 12.10 നാണ്. ഇതുകാരണം തിരുവനന്തപുരത്തിന് എന്തേണ്ട ഏറനാട് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങി നിരവധി ട്രെയിനുകൾ മണിക്കൂറുകളോളം വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടേണ്ടി വന്നു. ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസിന്റെ സമയത്തിലും മാറ്റമുണ്ടായി. ഉച്ചകഴിഞ്ഞ് 2.35 ന് ഷൊർണൂരിൽ നിന്ന് പുറപ്പെടേണ്ട വേണാട് ഒരു മണിക്കൂർ 50 മിനിറ്റ് വൈകിയാണ് തിരുവനന്തപുരത്തിന് യാത്ര തിരിച്ചത്. അതേ സമയം ട്രാക്കിൽ മരം വീണത് റെയിൽവേ അധികൃതരുടെ അനാസ്ഥമൂലമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കൊല്ലത്തിനും ഇരവിപുരത്തിനും മധ്യേ ട്രാക്കിന് സമീപം നിരവധി മരങ്ങൾ ഏത് സമയവും വീഴാവുന്ന സ്ഥിതിയിലാണെന്ന് യാത്രക്കാരും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളും റെയിൽവേ അധികൃതരെ നേരത്തേ അറിയിച്ചിരുന്നതാണ്. എന്നാൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ മഴക്കാലമായിട്ട് പോലും അധികൃതർ തയാറായില്ല എന്നതാണ് വാസ്തവം.
പോളയത്തോട് ശ്മശാനത്തിന്റെ കോമ്പൗണ്ടിൽ ഇപ്പോഴും ഏതാനും വലിയ മരങ്ങൾ ഏത് നിമിഷവും റെയിൽവേ ട്രാക്കിലേക്ക് പതിക്കാമെന്ന അവസ്ഥയിൽ നിൽപ്പുണ്ട്.