പാലാ: നാല്പതു വര്‍ഷത്തെ ഇടവേളയുടെ അകലമില്ലാതെ 1980-83 ബാച്ച് ബിഎസ്സി ബോട്ടണി വിദ്യാര്‍ഥികളും അധ്യാപകരും പാലാ സെന്റ് തോമസ് കോളജിന്റെ തിരുമുറ്റത്ത് വീണ്ടും ഒത്തുചേരുന്നു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് നാളെ കാമ്പസില്‍ തുടക്കം കുറിക്കുക.
ഗുരുവന്ദനം എന്ന പേരില്‍ നാളെയും ഓര്‍മക്കൂട്ടം എന്ന പേരില്‍ ജൂണ്‍ 10,11 തീയതികളില്‍ തേക്കടിയിലുമാണ് 40 വര്‍ഷം മുമ്പ് ബോട്ടണി വിദ്യാർഥികളുടെ ത്രിദിന ഒത്തുചേരലുകള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ കോളജ്-സ്കൂള്‍ അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍, കര്‍ഷകര്‍ തുടങ്ങി ജീവിതത്തിലെ വിവിധ തലങ്ങളില്‍ സജീവമായവരെല്ലാം ഓര്മ പുതുക്കലിനായി കോളജില്‍ വീണ്ടുമെത്തുമെന്ന് 1983ലെ ബോട്ടണി ക്ലാസ് മോണിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് കള്ളിവയലില്‍ അറിയിച്ചു.
നാളെ വൈകുന്നേരം നാലിന് കോളജിലെ സെന്റ് ജോസഫ്സ് ഹാളില്‍ നടക്കുന്ന ഗുരുവന്ദനം പരിപാടിയില്‍ അന്തരിച്ച അധ്യാപകര്‍ക്കും സഹപ്രവര്‍ത്തകരായ രണ്ടു പേർക്കും ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്നു പഴയകാല അധ്യാപകരായ പ്രഫ. തോമസ് തെള്ളി, പ്രഫ. സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍, പ്രഫ. ടി.യു. തോമസ്, പ്രഫ. എം.സി. മാണി എന്നിവരെ ആദരിക്കും. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മംഗലത്ത് മുഖ്യാതിഥിയാകും. ബോട്ടണി വകുപ്പ് മേധാവി പ്രഫ. പോള്‍ വി. കരന്താനം ആശംസയർപ്പിക്കും. ആരോഗ്യകാരണങ്ങളാല്‍ പരിപാടിയില്‍ പങ്കുചേരാന്‍ കഴിയാത്ത മൂന്ന് അധ്യാപകരുടെ ആശംസകള്‍ യോഗത്തില്‍ അറിയിക്കും.
കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മംഗലത്ത് ചടങ്ങില്‍ മുഖ്യാതിഥിയാകും. ബോട്ടണി വകുപ്പിന്റെ ഇപ്പോഴത്തെ മേധാവി പ്രഫ. പോള്‍ വി. കരന്താനമുള്പ്പെടെ അധ്യാപകരും പഴയ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേരും.
തോമസ് കണിയാംപടിക്കല്, നോയല്‍ തോമസ്, ജോജി വയലില്‍കളപ്പുര, ജേക്കബ് വര്‍ഗീസ്, ഗിരീഷ് സെബാസ്റ്റ്യന്‍, ബേബിച്ചന്, ഡോ. രാധാകൃഷ്ണന്, പി.ജി. ജോസഫ്, ബെന്നി ജോസഫ്, പി.എന്‍. സജികുമാര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.