മുണ്ടക്കയത്ത് ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം
1567565
Sunday, June 15, 2025 10:48 PM IST
മുണ്ടക്കയം: അപകടങ്ങളും അത്യാഹിതങ്ങളുമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മുണ്ടക്കയം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. മുണ്ടക്കയത്ത് അഗ്നിശമനസേനാ യൂണിറ്റ് എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പി.സി. ജോർജ് എംഎൽഎ ആയിരുന്ന കാലം മുതൽ മുണ്ടക്കയത്ത് ഉടൻ ഫയർ സ്റ്റേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
പിന്നീട് വന്ന സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ഇതിനുവേണ്ടി പരിശ്രമങ്ങൾ നടത്തി. എന്നാൽ, അഗ്നിശമനസേനാ യൂണിറ്റ് മാത്രം ആരംഭിക്കാൻ കഴിഞ്ഞില്ല. മുണ്ടക്കയം പുത്തൻചന്തയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനായി പണിത സ്ഥലത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പിന്നീട് തുടർനടപടികൾ ഒന്നുമുണ്ടാകുന്നില്ല.
അത്യാഹിതങ്ങൾ തുടർക്കഥ
മഴക്കാലത്തും വേനൽക്കാലത്തും മലയോര മേഖലയിൽ അത്യാഹിതങ്ങൾ പതിവാണ്. 2021 ഒക്ടോബർ 16ന് കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് ഈരാറ്റുപേട്ടയിൽനിന്നുള്ള ഫയർഫോഴ്സ് സംഘമാണ്. മുണ്ടക്കയത്ത് അഗ്നിശമനസേനാ യൂണിറ്റ് ഉണ്ടായിരുന്നെങ്കിൽ അന്നത്തെ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഉടൻ അഗ്നിരക്ഷാസേനയുടെ യൂണിറ്റ് ആരംഭിക്കുമെന്ന് അന്ന് അധികാരികൾ പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നുമുണ്ടായില്ല.
വേനൽക്കാലത്ത് മലയോര മേഖലയിൽ ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് ഉണ്ടാകുന്നത്. പീരുമേട്ടിൽനിന്നും കാഞ്ഞിരപ്പള്ളിയിൽനിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തുമ്പോഴേക്കും ഏക്കറുകണക്കിന് പുരയിടം അഗ്നിക്കിരയാകും.
കഴിഞ്ഞ ദിവസം മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടിത്തമുണ്ടായപ്പോൾ അരമണിക്കൂറിന് ശേഷമാണ് അഗ്നിശമനസേനാ യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കഠിന പരിശ്രമത്തെത്തുടർന്നാണ് വലിയ ദുരന്തം ഒഴിവായത്.
ശബരിമല സീസണിൽ
ശബരിമല സീസണിൽ ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്ന പ്രദേശമാണ് ദേശീയപാതയിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിലുള്ള പ്രദേശം. കൂടാതെ മുണ്ടക്കയം-കോരുത്തോട് റോഡിലും മുണ്ടക്കയം-എരുമേലി റോഡിലും നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. പീരുമേട്ടിൽനിന്നും കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിശമനസേനാ യൂണിറ്റുകൾ എത്തുന്പോഴേക്കും അപകടത്തിന്റെ വ്യാപ്തി വർധിക്കും.
നെഞ്ചിടിപ്പോടെ മലയോര മേഖല
വീണ്ടുമൊരു കാലവർഷം കൂടി എത്തിയതോടെ മുണ്ടക്കയം, കൂട്ടിക്കൽ, പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലെ മലയോര മേഖലയിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. ഒട്ടുമിക്ക വർഷങ്ങളിലും മലയോര മേഖലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാറുണ്ട്.
മണിമലയാർ കരകവിഞ്ഞൊഴുകി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറുന്നത് പതിവാണ്. ഇത്തരം പ്രകൃതിദുരന്തങ്ങൾ നേരിടുന്ന സമയത്തും പലപ്പോഴും അഗ്നിശമനസേനയുടെ സേവനം ഏറെ വൈകിയാണ് ലഭിക്കുന്നതെന്നു പരാതി ഉയരുന്നുണ്ട്. മുണ്ടക്കയം കേന്ദ്രീകരിച്ച് ഫയർഫോഴ്സ് യൂണിറ്റ് ആരംഭിച്ചാൽ മലയോര മേഖലയ്ക്ക് വലിയ ആശ്വാസമാകും.