എന്റെ ഉയർച്ചയ്ക്കു പിന്നിൽ അച്ഛൻ: തരുൺ മൂർത്തി
1567827
Monday, June 16, 2025 7:32 AM IST
വൈക്കം: ചിത്രരചനയിൽ കലാപ്രവർത്തനം ഒതുങ്ങിപ്പോകുമായിരുന്ന തന്നെ ഗൗരവമായ വായനയിലേക്കും എഴുത്തിലേക്കും കഥകളി അഭ്യസനത്തിലേക്കും കൈപിടിച്ചു നടത്തിയത് അച്ഛൻ മധുമൂർത്തിയാണെന്ന് ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തി. അച്ഛൻ നിർബന്ധിച്ച് കഥകളി അഭ്യസിപ്പിച്ചത് തന്റെ സിനിമാജീവിതത്തിൽ ഏറെ ഗുണം ചെയ്തു. കുടുംബത്തിൽ അച്ഛനും സഹോദരൻമാരുമൊക്കെ കലാകാരൻമാരാണ്. വല്യച്ഛനും കെപിസിസി നിർവാഹക സമിതിയംഗവുമായ മോഹൻ ഡി. ബാബുവും തന്റെ കലാപ്രവർത്തനത്തിന് വലിയ പ്രോത്സാഹനം നൽകി.
അഭിഭാഷകനായി ശ്രദ്ധേയനാകുമെന്ന് കുടുംബം കരുതിയ വല്യച്ഛൻ പൊതു പ്രവർത്തനത്തിലാണ് മുഴുകിയത്. ജോലിക്കൊപ്പം നാടകത്തെയും കൂടെക്കൂട്ടിയ അച്ഛന് അഭിനയത്തോടും വലിയ അഭിനിവേശമുണ്ടായിരുന്നു. അഭിനയിക്കാൻ ചെന്നയിടങ്ങളിൽ തിക്താനുഭവമുണ്ടായ അച്ഛനെ തന്റെ മൂന്നു സിനിമകളിലും അഭിനയിപ്പിച്ചു.
ഇപ്പോൾ വിജയകരമായി ഓടുന്ന തുടരും എന്ന മോഹൻലാൽ ചിത്രത്തിൽ പ്രശസ്തരായ മറ്റാരെയെങ്കിലും അഭിനയിപ്പിക്കാൻ അച്ഛൻ നിർബന്ധിച്ചെങ്കിലും ആ വേഷം അച്ഛനിലൂടെ പൂർണതയിലെത്തിക്കണമെന്ന തന്റെ മോഹസാക്ഷാത്കാരത്തിന് മോഹൻലാലും നിർമാതാവ് രഞ്ജിത്തും ഉറച്ച പിന്തുണ നൽകി.
കോന്പിനേഷൻ സീനിൽ അച്ഛനിൽനിന്ന് ഏറ്റവും മികച്ച പ്രകടനം ലഭിക്കാൻ ലാലേട്ടൻ ഏറെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫഹദ് ഫാസിൽ നായകനാകുന്ന അടുത്ത സിനിമ നവംബറിൽ തുടങ്ങും. തന്നെ കലാകാരനാക്കിയ അച്ഛനായി അതിലും ഒരു വേഷമൊരുക്കാൻ തരുണും മകന്റെ ഫഹദ് ചിത്രത്തിൽ അഭിനയിക്കാൻ ആകാംക്ഷയോടെ മധുമൂർത്തിയും കാത്തിരിക്കുകയാണ്.