കാറ്റിലും മഴയിലും വൻ നാശം
1567817
Monday, June 16, 2025 7:18 AM IST
കുമരകം: ശക്തമായ കാറ്റിലും മഴയിലും ഇന്നലെ രാത്രി കുമരകത്ത് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. കുമരകം-അട്ടിപ്പീടിക റോഡിൽ ബിവറേജസ് കോർപറേഷന്റെ സമീപത്തായാണ് ആദ്യം മരം വീണത്. കോട്ടയത്തുനിന്നു വരുന്ന ചെറിയ വാഹനങ്ങൾ കോണത്താറ്റു പാലം നിർമാണം നടക്കുന്നതിനാൽ വൺവേ സംവിധാനം വഴി അട്ടിപീടിക റോഡിലെത്തിയാണ് കുമരകത്തെ പ്രധാന റോഡിലേക്ക് വീണ്ടും പ്രവേശിക്കുന്നത്. അതിനാലാണ് അട്ടിപ്പീടിക റോഡിൽ വീണ മരം വലിയ ഗതാഗതക്കുരുക്കിനിടയാക്കിയത്.
കുമരകത്തിന്റെ വിവിധ പ്രദേശങ്ങളിലെ ചെറു റോഡുകളിലെല്ലാം മരം വീണ് ഗതാഗതം താറുമാറായി. മഴക്കെടുതി മൂലം വിവിധ സ്ഥലങ്ങളിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തിരക്കിലായതിനാൽ കുമരകം എസ്എച്ച്ഒയുടെ അഭ്യർഥനപ്രകാരം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിലെ ജീവനക്കാരാണ് അട്ടിപ്പീടിക റോഡിലെ മരം മുറിച്ചുമാറ്റിയത്.
മരം വീണു തകർന്ന വൈദ്യുതി പോസ്റ്റുകളും ലൈനും പുനഃസ്ഥാപിക്കാൻ രാത്രി വൈകിയും ജോലികൾ തുടർന്നു. കുമരകം പെട്രോൾ പമ്പിന്റെ സമീപത്തും പോളക്കുളം ബാറിനും കൈപ്പുഴമുട്ട് പാലത്തിനുമിടയിലും മരങ്ങൾ വീണു. കുമരകം അഞ്ചാം വാർഡിൽ കണ്ണാടിച്ചാൽ പാടത്തിന്റെ തുരുത്തിൽ താമസിക്കുന്ന കുന്നക്കാട് കുര്യാക്കോസിന്റെ (കുഞ്ഞ്) വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
കുമരകം ആറാം വാർഡിൽ ഇടവട്ടം തെക്കേത്തറ വീട്ടിൽ ജോസഫിന്റെ ( ബാബു) വീട് ഭാഗികമായി തകർന്നു. മണിക്കൂറിൽ 52 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റ് കുമരകത്തിന്റെ പല ഭാഗങ്ങളിലും നാശം വിതച്ചതായി പറയുന്നു.
അതിരന്പുഴയിൽ
അതിരമ്പുഴ: കാറ്റിൽമരങ്ങൾ കടപുഴകി. വീടുകൾക്ക് നാശനഷ്ടം. വൈദ്യുതി ലൈനുകൾ തകർന്ന് വൈദ്യുതി വിതരണം തടസപ്പെട്ടു. അതിരമ്പുഴയിൽ ഇന്നലെ വൈകുന്നേരം ആഞ്ഞടിച്ച കാറ്റിൽ വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി ഒട്ടേറെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. അതിരമ്പുഴ - കുറ്റിയേൽ കവല - കൈപ്പുഴ റോഡിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണം നിലച്ചു.
അതിരമ്പുഴ ടൗണിൽ ഫ്ലക്സ് ബോർഡുകൾ കാറ്റിൽ പറന്നു പോയി. ടൗൺ വാർഡിലും ശ്രീകണ്ഠമംഗലം ഭാഗത്തുമായി ഒട്ടേറെ വീടുകൾക്ക് മരങ്ങൾ വീണ് നാശനഷ്ടമുണ്ടായി.
കൈപ്പുഴയിലും വ്യാപകനാശം
കൈപ്പുഴ: ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൈപ്പുഴയിൽ വ്യാപക നാശം. കൈപ്പുഴ കുരിശുപള്ളിക്ക് സമീപം കണ്ടത്തിൽ വീട്ടിലെ തേക്കുമരം കടപുഴകി വീണ് കല്ലറ-കൈതക്കനാൽ റോഡിൽ ഗതാഗതം തടസപ്പെട്ടു.
കോട്ടയത്തുനിന്നു ഫയർഫോഴ്സെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കൈപ്പുഴ പുളിങ്കാല ഭാഗത്തും കുടിലിൽ കവല ഭാഗത്തും വീടുകളുടെ മുകളിലേക്കു മരം വീണു നാശങ്ങൾ സംഭവിച്ചു. പ്രദേശത്ത് വ്യാപക നാശമാണ് ഇന്നലെ സംഭവിച്ചത്.