145 കോടിയുടെ ഗ്രീന്‍ ടൂറിസം പദ്ധതി ഇപ്പോഴും ഫയലില്‍
1567566
Sunday, June 15, 2025 10:48 PM IST
പാലാ: ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നിശ്ചലാവസ്ഥയില്‍.
വിനോദസഞ്ചാരത്തിന് അനുയോജ്യമായ കേന്ദ്രങ്ങളില്‍ ചെറിയ നിര്‍മിതികള്‍ തീര്‍ത്ത് സൗകര്യങ്ങളൊരുക്കി സഞ്ചാരികളെ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇതിനായി മാര്‍മല, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളില്‍ റവന്യുഭൂമികള് അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
2013ല്‍ പദ്ധതിക്കായി പാലാ ചെത്തിമറ്റത്ത് ഓഫീസ് തുടങ്ങുകയും ടൂറിസംവകുപ്പ് ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നുവെങ്കിലും മൂന്നു വര്‍ഷം മുമ്പ് ഓഫീസ് അടച്ചുപൂട്ടി ജീവനക്കാരെ സ്ഥലംമാറ്റി. 145 കോടിയുടെ പദ്ധതി നടപ്പാക്കാനായി ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് സൊസൈറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. 2017ല്‍ ടൂറിസംമന്ത്രി ചെയര്‍മാനായി ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് സൊസൈറ്റി പുനഃസംഘടിപ്പിക്കുകയും ചെയ്തു.
പാലാ പ്രവേശന കവാടമായി വിഭാവനം ചെയ്ത് ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്. 2013ല്‍ ഭരണാനുമതി ലഭിച്ച ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തീര്‍ഥാടന കേന്ദ്രങ്ങളായ രാമപുരം നാലമ്പലം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രം, ഏഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍മാണങ്ങളും നടത്തി.
പാലായിലെ പ്രവേശന കവാടത്തില്‍നിന്ന് ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് തീര്‍ഥാടകര്‍ക്കായി വാഹനസൗകര്യം ഏര്‍പ്പെടുത്താനും പദ്ധതി തയാറാക്കിയിരുന്നു. വിവിധ ക്ഷേത്രങ്ങളിലും പാലായിലെ പ്രവേശന കേന്ദ്രത്തിലും നിര്‍മാണം നടത്തിയതിനുശേഷം പദ്ധതി നിലയ്ക്കുകയായിരുന്നു.
പ്രകൃതിരമണീയമായ മീനച്ചില്‍ താലൂക്കിലെ ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ, മാര്‍മല അരുവി വെള്ളച്ചാട്ടം, അയ്യന്പാറ, വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകള്‍ വികസിപ്പിച്ച് ആഭ്യന്തര ടൂറിസവും ഭരണങ്ങാനം, രാമപുരം, കുരിശുമല, നാലമ്പലം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന തീര്‍ഥാടനവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വിഭാനം ചെയ്ത് ആരംഭം കുറിച്ചതാണ് ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പ്രോജക്ട്.
തുടർനടപടികൾ ഉണ്ടായില്ല
തുടര്‍ നടപടികളില്ലാത്തത് ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പ്രോജക്ടിനു തിരിച്ചടിയായെന്ന് കേരള കോണ്‍ഗ്രസ്-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ.അലക്സ് പറഞ്ഞു. കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ഈ മേഖലയ്ക്കായി തുടക്കമിട്ട പദ്ധതി പിന്നീടുവന്ന ജനപ്രതിനിധിയുടെ അലംഭാവം മൂലം നിശ്ചലമാവുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനും തുടര്‍ നടപടികളെടുക്കുന്നതിനും ഇനിയെങ്കിലും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ അവഗണനയെന്ന്
ഇതേസമയം, ടൂറിസം വകുപ്പ് നടപടിയെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം സന്തോഷ് കാവുകാട്ട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പാലായോടുള്ള അവഗണനയുടെ നേര്‍സാക്ഷ്യമാണ് ഈ പദ്ധതി. ടൂറിസം വകുപ്പ് അനാസ്ഥ ഉപേക്ഷിക്കണമെന്നും പദ്ധതിക്കു വേണ്ടി നിര്‍മിച്ച കെട്ടിടങ്ങള്‍ പാഴാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.