എരുമേലി തെക്ക് വില്ലേജിന്റെ സ്മാർട്ട് ഓഫീസ് ഇനി തുറക്കാം
1567571
Sunday, June 15, 2025 11:48 PM IST
എരുമേലി: നിർമാണം പൂർത്തിയായി ഉദ്ഘാടനമായപ്പോൾ ഹൈക്കോടതിയിൽ കേസിൽ കുരുങ്ങി ഒന്നര വർഷമായി അടഞ്ഞുകിടന്ന എരുമേലി തെക്ക് വില്ലേജിന്റെ സ്മാർട്ട് ഓഫീസ് ഇനി തുറക്കാം. സ്ഥലം ദേവസ്വം വക ആണെന്നായിരുന്നു എറണാകുളം സ്വദേശി അഭിഭാഷകൻ കോടതിയിൽ ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ, ഇതിനു വ്യക്തമായ തെളിവുകൾ നൽകാൻ കഴിയാതെ വന്നതോടെ കേസ് കഴിഞ്ഞദിവസം കോടതി തീർപ്പാക്കുകയായിരുന്നു. റവന്യുഭൂമി ആണെന്ന സർക്കാർ വാദം പരിശോധിച്ച് ഉറപ്പുവരുത്താൻ കോടതി നിർദേശം നൽകിയാണ് കേസ് തീർപ്പാക്കിയത്. കോട്ടയം ജില്ലാ കളക്ടർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തിൽനിന്നു പത്ത് സെന്റ് ഭൂമി റവന്യുവകുപ്പിന് വിട്ടുനൽകിയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചത്. മുൻ കളക്ടർ ഡോ. പി.കെ. ജയശ്രീ ആണ് സ്ഥലം ഏറ്റെടുത്തു കൈമാറിയത്. അന്ന് പരിശോധിച്ച രേഖകൾ തന്നെയാണ് നിലവിലുള്ളത്. ഇത് വീണ്ടും പരിശോധിച്ച് വ്യക്തത വരുത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നതെന്നും സ്ഥലം റവന്യുഭൂമി ആണെന്ന് നേരത്തേ ബോധ്യപ്പെട്ടിട്ടുള്ളതുകൊണ്ട് ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കി കെട്ടിടം തുറന്ന് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
എരുമേലിയിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന്റെ സ്ഥലത്തിനോട് ചേർന്നാണ് വില്ലേജ് ഓഫീസ് നിർമിച്ചിട്ടുള്ളത്. ഇതിനായി സ്ഥലം ഏറ്റെടുത്ത് ജില്ലാ കളക്ടർ ഉത്തരവിട്ടപ്പോൾ ആക്ഷേപങ്ങൾക്ക് സമയം അനുവദിച്ചിരുന്നെങ്കിലും ആക്ഷേപങ്ങൾ ലഭിച്ചില്ല. തുടർന്ന് നിർമാണം പൂർത്തിയായി ഉദ്ഘാടന നോട്ടീസ് ആയപ്പോളാണ് ഹൈക്കോടതിയിൽ കേസെത്തുകയും ഉദ്ഘാടനം നടത്തി കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നതിന് കോടതിയിൽനിന്ന് വിലക്കുണ്ടായതും.
റെസ്റ്റ് ഹൗസ് ഉൾപ്പെടെ തൊട്ടുചേർന്ന് സ്വകാര്യ ആശുപത്രി അടക്കം ഒട്ടേറെ വീടുകളും സ്ഥലങ്ങളുമുണ്ട്. ഇങ്ങനെയിരിക്കേ വില്ലേജ് ഓഫീസിന് ലഭിച്ച സ്ഥലം മാത്രം ദേവസ്വം വക ആണെന്ന ഹർജി നാട്ടുകാർക്കും അവിശ്വസനീയമായിരുന്നു. ദേവസ്വം ബോർഡ് ആകട്ടെ ഭൂമി തങ്ങളുടേതല്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
വസ്തുതകൾ ഇതായിരിക്കെ നാട്ടുകാരൻ അല്ലാത്ത എറണാകുളം സ്വദേശിയായ ആൾ കേസ് നൽകിയത് ഏറെ ദുരൂഹത സൃഷ്ടിച്ചു. ഒടുവിൽ ഇപ്പോൾ ഓഫീസ് തുറക്കാൻ അനുകൂലമായ വിധി ഉണ്ടായതോടെ ആശ്വാസത്തിലാണ് റവന്യുവകുപ്പ്. കേസിൽ തിരിച്ചടി നേരിട്ടിരുന്നുവെങ്കിൽ കെട്ടിട നിർമാണത്തിന് ചെലവിട്ട 44 ലക്ഷം രൂപ നഷ്ടവും ബാധ്യതയുമായി മാറുമായിരുന്നു. കെട്ടിടം അടഞ്ഞുകിടന്നതുമൂലം കാട് വളർന്ന നിലയിൽ ഇഴജന്തുക്കളും തെരുവുനായ്ക്കളും താവളമാക്കിയിരിക്കുകയാണ്. 44 ലക്ഷം ചെലവിട്ട് 1250 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചത്. 2022 ഏപ്രിൽ 30നാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന് ശിലയിട്ടത്. 2023 ഒക്ടോബറിൽ നിർമാണം പൂർത്തിയായി.
നിലവിൽ പതിറ്റാണ്ടുകളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ അസൗകര്യങ്ങൾ ഏറെയാണ്. കോട്ടയം ജില്ലയിൽ വിസ്തൃതി കൂടിയ വലിയ വില്ലേജാണ് എരുമേലി. ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യു റിക്കവറിയും വനഭൂമിയും ഈ വില്ലേജിലാണ്.
കെട്ടിടം പ്രവർത്തനമാകുന്നതോടെ നിർദിഷ്ട എരുമേലി വിമാനത്താവള പദ്ധതി, ശബരി റെയിൽവേ പദ്ധതി എന്നിവയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ജോലികൾക്ക് ഓഫീസ് ഉപകരിക്കും.