വന്യജീവികളെ കൊല്ലല്‍; പ്രഖ്യാപനം മയക്കുവെടിയോ?
Friday, May 30, 2025 1:40 AM IST
കോഴിക്കോട്: കേരളത്തില്‍ വന്യജീവിശല്യം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ 1972ലെ വന്യജീവി (സംരക്ഷണ) നിയമം ഭേദഗതി ചെയ്യണമെന്ന ആവര്‍ത്തിച്ചുള്ള അഭ്യർഥനകള്‍ മുന്‍പ് കേന്ദ്രം നിരസിച്ച സാഹചര്യത്തില്‍ പുതിയതായി എന്തുതരം സമ്മര്‍ദമാണ് ഈ വിഷയത്തില്‍ കേരളം ചെലുത്തുകയെന്ന ചോദ്യത്തിനു പ്രസക്തിയേറുന്നു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം വോട്ട് തട്ടാനുള്ള മയക്കുവെടിയായായാണ് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നത്.
ഈ സാഹചര്യത്തില്‍ കേവലം രാഷ്ട്രീയനേട്ടത്തിനുപരിയായി ഈ വിഷയത്തില്‍ എന്തെല്ലാം സമ്മര്‍ദ തന്ത്രങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥമായി സ്വീകരിക്കുകയെന്ന് ഉറ്റുനോക്കുകയാണ് കേരളം. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലും കേരളത്തിന്റെ ആവശ്യം കേന്ദ്രം നിഷ്കരുണം തള്ളിയിരുന്നു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സംസ്ഥാനത്തെ എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനോ കാട്ടുപന്നികളെ ക്ഷുദ്രജീവിക ളായി പ്രഖ്യാപിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റുസംസ്ഥാനങ്ങളിലെ എംപിമാരും വന്യജീവിശല്യം ഉയര്‍ത്തിക്കാട്ടിയെങ്കിലും അവയെ കൊന്നൊടുക്കുന്ന വിഷയത്തിലുള്ള അഭ്യര്‍ഥനകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.
കാട്ടുപന്നികളെ ക്ഷുദ്രജീവികളായി വിജ്ഞാപനം ചെയ്യുന്നതു നിലവില്‍ പരിഗണിക്കുന്നില്ലെന്നാണ് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്തിടെ രാജ്യസഭയില്‍ വ്യക്തമാക്കിയത്.
മനുഷ്യജീവനോ സ്വത്തിനോ ഭീഷണിയാണെങ്കില്‍ കാട്ടുപന്നികളെ വേട്ടയാടാന്‍ സംസ്ഥാന ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനോ അംഗീകൃത ഉദ്യോഗസ്ഥനോ അനുമതി നല്കാന് നിയമത്തിലെ സെക്ഷന്‍ 11(ബി) അനുവദിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കാട്ടുപന്നികളെ കൊല്ലുന്ന മാതൃകയില്‍ മറ്റുജീവികളെ കൊല്ലാന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി അനിവാര്യമാണ്. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര നിയമമാണ്. അതില്‍ പറയുന്ന വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രമേ സംസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ.
ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടാണ് പ്രധാനം. വന്യജീവിശല്യം തടയാനുള്ള വിവിധ പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.
വന്യജീവി ആക്രമണങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ക്കായി 1000 കോടി രൂപ 2025-26ലെ കേന്ദ്ര ബജറ്റില്‍ അനുവദിക്കണമെന്നാണ് ഏറ്റവുമൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതും വന്യജീവി സംരക്ഷണ നിയമ ഭേദഗതിയും പരിഗണിക്കില്ലെന്ന വ്യക്തമായ സൂചനകളാണ് കേന്ദ്രം നല്‍കിയത്. വന്യജീവിശല്യം സംസ്ഥാനത്തിന്റെ വിഷയമാണെന്നും സംസ്ഥാനംതന്നെ അതുസ്വന്തമായി പരിഹരിക്കണമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.
കേന്ദ്രം കനിയാതെ വെടിവച്ചുകൊല്ലുന്ന കാട്ടുപന്നിയുടെ ഇറച്ചി ഭക്ഷണമാക്കാനും കഴിയില്ല.2023ല്‍ കേന്ദ്രം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തതിന് ശേഷമിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിലും പിന്നീട് കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന്മാര്ക്കയച്ച കത്തിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
കൊല്ലപ്പെട്ട വന്യ ജീവിയുടെ മാംസം വില്‍ക്കാനോ ലേലം ചെയ്യാനോ പാടില്ലെന്നാണ് നിഷ്കര്‍ഷിക്കുന്നത്. തുടര്‍ച്ചയായി ഇത്തരം നടപടികളില്‍നിന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പകല്‍പോലെ വ്യക്തമാണെന്നിരിക്കേ കത്തയയ്ക്കലിനു പുറമെ മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച് ജനക്ഷേമാർഥം ഇതുവരെ കാണാത്തൊരു പോരാട്ടത്തിനു കേരളം തയാറാകുമോയെന്നാണ് ചോദ്യം ഉയരുന്നത്.