വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി തേടാനുള്ള സർക്കാർ തീരുമാനം ഉപതെരഞ്ഞെടുപ്പു ലക്ഷ്യമിട്ട്: ഫ്രാൻസിസ് ജോർജ് എംപി
Friday, May 30, 2025 1:40 AM IST
കോട്ടയം: മനുഷ്യജീവനും സ്വത്തിനും ഭീക്ഷണിയായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
വന്യജീവി ആക്രമണം നേരിടുന്ന ജനങ്ങളെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഇപ്പോള്‍ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലമത്രയും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത് കേന്ദ്രഗവണ്മെന്റിന്റെ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ മൂലം സംസ്ഥാനത്തിന് ഫലപ്രദമായി നടപടികള്‍ എടുക്കാന്‍ സാധിക്കുന്നില്ല എന്നാണ്. അതിനാല്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ഈ വിഷയം കേന്ദ്രമന്ത്രിയുടെയും പാര്‍ലമെന്റിന്റെയും ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ലഭിച്ച മറുപടി, മനുഷ്യജീവന് ഹാനികരമായതും കൃഷിക്ക് നാശനഷ്ടം വരുത്തുന്നതുമായ ഷെഡ്യൂള്‍ 1, 2 വിഭാഗത്തില്‍പ്പെട്ട വന്യജീവികളെ സാഹചര്യം അനുസരിച്ച് വേട്ടയാടാന്‍, അതായത്, കൊല്ലാനോ അവയെ പിടികൂടാനോ ഉള്ള അധികാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്മാര്ക്കുണ്ടെന്നാണ്.
കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന ഗവണ്മെന്റിന് നല്‍കിയിട്ടുള്ള കത്തില്‍ കൃത്യമായി സെക്ഷന്‍ 11(1)എ, 11(1)ബി പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ചുമതലപ്പെടുത്തുന്ന ഉദ്യേഗസ്ഥനോ, മനുഷ്യജീവനോ സ്വത്തുക്കള്‍ക്കോ ഭീക്ഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കണമെന്നു കാണിച്ചിട്ടുണ്ട്.
ഇത്രയും വ്യക്തമായ ഉത്തരവ് നിലനില്‍ക്കേ ഇപ്പോള്‍ വീണ്ടും വന്യജീവികളെ വെടിവയ്ക്കാന്‍ അനുമതി തേടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ കബളിപ്പിക്കാനാണന്ന ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.