സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റിലേക്കു മാറ്റിയെന്ന് സര്‍ക്കാര്‍ കോടതിയിൽ
Friday, May 30, 2025 1:40 AM IST
കൊച്ചി: സിനിമാ മേഖലയിൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമനിര്‍മാണം നടപ്പാക്കാനുദ്ദേശിക്കുന്ന സമയം സംബന്ധിച്ച് അറിയിക്കണമെന്ന് ഹൈക്കോടതി.
കോണ്‍ക്ലേവ് വൈകുന്നത് നിയമനിര്‍മാണം വൈകുന്നതിന് ഇടയാക്കുമെന്ന ആശങ്ക ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ള ഹർജിക്കാരും അറിയിച്ചു.
ജൂണ്‍ ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ സമയക്രമം സംബന്ധിച്ച വിശദീകരണം അറിയിക്കാനാണു ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റിലേക്കു മാറ്റിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇതിനിടെ സിനിമാ വ്യവസായ മേഖലയിലുള്ള മോണിറ്ററിംഗ് കമ്മിറ്റികളുടെ ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ സമഗ്രമായ മാര്‍ഗനിര്‍ദേശം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു വനിതാ കമ്മീഷന് വിശദീകരണ പത്രിക സമര്‍പ്പിച്ചു.
സംസ്ഥാനത്ത് പോഷ് നിയമം നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സിയായതിനാല്‍ വനിതാ- ശിശു ക്ഷേമ വകുപ്പിന് ഈ നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍, മാര്‍ഗനിര്‍ദേശം രൂപീകരിക്കാന്‍ നിര്‍ദേശം നല്കിയാല് നിയമനിര്‍മാണം പിന്നെയും വൈകാനിടയാക്കുമെന്ന് കോടതിയും വ്യക്തമാക്കി.