വനംവകുപ്പിന്റെ കാടത്തം അംഗീകരിക്കാനാകില്ല: കോതമംഗലം രൂപത
Friday, May 30, 2025 1:40 AM IST
കോതമംഗലം: തൊമ്മൻകുത്തിൽ സെന്റ് തോമസ് പള്ളി വക റവന്യു ഭൂമിയിൽ നിയമപരമായി സ്ഥാപിച്ച കുരിശ് അതിക്രമിച്ചുകയറി തകർത്ത വനം വകുപ്പിന്റെ കാടത്തം അംഗീകരിക്കാനാകില്ലെന്ന് കോതമംഗലം രൂപത. വനംവകുപ്പിന്റെ കിരാത നടപടിക്കെതിരേ പ്രദേശവാസികളുടെയും ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധം ശക്തമാണ്.
നിയമപരമായി നിയോഗിക്കപ്പെട്ട സമിതി കൃത്യമായി അന്വേഷിച്ച് കുരിശ് സ്ഥാപിച്ച സ്ഥലം റവന്യു ഭൂമിയിലാണെന്ന് ഉത്തരവിറക്കിയിട്ടും വനംവകുപ്പിന്റെ പ്രതികാരനടപടികൾ തുടരുകയാണ്.
വിശുദ്ധ കുരിശിനെ അവഹേളിച്ച് തകർത്തുകളഞ്ഞതിനെത്തുടർന്ന് തൊമ്മൻകുത്തിൽ പലതരത്തിലുള്ള സമരപരിപാടികൾ നടന്നുവരികയാണ്. ഇതിനിടയിലാണ് ദുഃഖവെള്ളിയാഴ്ച ദിവസം കുരിശ് തകർക്കപ്പെട്ട സ്ഥലത്തേക്ക് സമാധാനപരമായി കുരിശിന്റെ വഴി പ്രാർഥനയ്ക്കു നേതൃത്വം നൽകിയ കോതമംഗലം രൂപത വികാരി ജനറൽ മോണ്. വിൻസെന്റ് നെടുങ്ങാട്ട്, ചാൻസലർ ഫാ. ജോസ് കുളത്തൂർ, ഇടവക വികാരി ഫാ. ജയിംസ് ഐക്കരമറ്റം എന്നിവർക്കെതിരേ വനഭൂമിയിൽ അതിക്രമിച്ചു കയറി എന്ന കുറ്റം ആരോപിച്ച് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.
ജനപ്രതിനിധികളെയും ധാരാളം പ്രദേശവാസികളെയും ഇത്തരം കേസുകളിൽ കുടുക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സമാന്തര സർക്കാർ ചമയുന്ന വനം വകുപ്പ് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നതും അപക്വമായ നടപടികളുമായി മുന്നോട്ടു വരുന്നതും ഇതാദ്യമല്ല.
ആലുവ- മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ നടന്ന സമരത്തിനു നേതൃത്വം നൽകിയ കോതമംഗലം രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് കേസെടുത്തിട്ട് അധികം നാളുകളായിട്ടില്ല.
കെടുകാര്യസ്ഥതയുടെ പര്യായമായ മാറിയിരിക്കുന്ന വനംവകുപ്പും വകുപ്പ് മന്ത്രിയും പൊതുജനങ്ങൾക്കു ബാധ്യതയായി മാറിയിരിക്കുന്ന സാഹചര്യമാണുള്ളത്.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാനാകാതെ അപഹാസ്യനായിത്തീർന്നിരിക്കുന്ന വനം മന്ത്രി രാജിവച്ച്, കഴിവും പ്രാപ്തിയും മനുഷ്യത്വവും ഇച്ഛാശക്തിയും ഉള്ളവരെ ഏൽപ്പിക്കണമെന്നത് പൊതുജനങ്ങളുടെ ന്യായമായ ആവശ്യമായി തീർന്നിരിക്കുകയാണ്. ഹിഡൻ അജൻഡകളോടെ വനംവകുപ്പ് നേതൃത്വം കൊടുക്കുന്ന അപ്രഖ്യാപിത കുടിയിറക്ക് ശ്രമങ്ങൾ മലയോര ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു.
വനംവകുപ്പ് നടപടികൾക്കെതിരേയുള്ള മലയോരജനതയുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും മലയോരത്തെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുവേണ്ടി ഏതറ്റം വരെയും പോകുമെന്നും കോതമംഗലം രൂപതാ പബ്ലിക് റിലേഷൻസ് കമ്മിറ്റി അറിയിച്ചു.
അനാവശ്യമായി വനം വകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ നടപടികൾ ഉണ്ടാകുമെന്നു മുന്നറിയിപ്പും നൽകി.