പ്രതിപക്ഷ നേതാവിനെതിരേ വീണ്ടും പി.വി. അൻവർ
Friday, May 30, 2025 1:40 AM IST
നിലമ്പൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വീണ്ടും പി.വി. അൻവർ. യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യമാണെന്നും തത്കാലം നയം വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പി.വി. അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പി.വി. അൻവറിനെ ഒതുക്കാനാണോ അതോ പിണറായി വിജയനെ ഒതുക്കാനാണോ എന്ന് അദ്ദേഹം ചോദിച്ചു.
“യുഡിഎഫ് ചർച്ചയെക്കുറിച്ച് അറിയില്ല. യുഡിഎഫ് കൺവീനർ ബന്ധപ്പെട്ടിട്ടില്ല. എന്നെ ഒതുക്കലാണോ യുഡിഎഫ് ചെയർമാന്റെ ലക്ഷ്യം. ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ 7.45 വരെ കോഴിക്കോട് കെ.സി. വേണുഗോപാലിനെ കാണാൻ കാത്തിരുന്നു.
തത്കാലം നയം വ്യക്തമാക്കാൻ തീരുമാനിച്ചിട്ടില്ല. എനിക്കുവേണ്ടി ഇനി ആരുടെയും കാലുപിടിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയോടു പറഞ്ഞിട്ടുണ്ട്. ഇനി പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്’’- അൻവർ പറഞ്ഞു.തന്നെ ടി.പി യോ മദനിയോ ആക്കാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും വെട്ടിക്കൊന്നോ ജയിലിലടച്ചോ ഇല്ലായ്മ ചെയ്യാനുള്ള സ്ട്രാറ്റജി യുഡിഎഫ് ചെയർമാന് ഉണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
അൻവറിന് മറുപടിയുമായി സതീശൻ
നിലമ്പൂർ: പി.വി. അൻവറിന്റെ വിമർശനത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്‍വറിനോട് ആകെ ഒരേയൊരു കാര്യമേ ആവശ്യപ്പെട്ടിട്ടൂള്ളൂവെന്ന് സതീശന് പറഞ്ഞു. അത് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കണം എന്നതാണ്. ഏറ്റവും എളിമയോടെയാണ് അതാവശ്യപ്പെട്ടതെന്നും തന്നെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളിലൊന്നും പ്രതികരിക്കാനില്ലെന്നും വി.ഡി. സതീശന് നിലമ്പൂരില്‍ പറഞ്ഞു.
നിലമ്പൂരിൽ മത്സരിക്കാൻ അൻവറും; പ്രഖ്യാപനം ഇന്ന് മഞ്ചേരിയിൽ
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിക്കാൻ സാധ്യതയേറി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് എന്നിവർക്കെതിരേ അൻവർ കടുത്ത വിമർശനം തുടരുന്ന സാഹചര്യത്തിൽ പി.വി. അൻവറുമായി ഇനി ചർച്ച വേണ്ട എന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയതോടെയാണു നിലമ്പൂരിൽ അൻവർ മത്സരിക്കാനുള്ള സാധ്യതയേറിയത്.
ഇന്ന് മഞ്ചേരിയിൽ നടക്കുന്ന തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൗൺസിലിൽ സ്ഥാനാർഥിപ്രഖ്യാപനമുണ്ടാകും. യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്ത് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സിപിഎം സ്ഥാനാർഥിയെ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും.
ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, രണ്ടുതവണ എൽഡിഎഫ് സ്ഥാനാർഥിയായി നിലമ്പൂരിൽനിന്നു മത്സരിച്ചിട്ടുള്ള പ്രഫ. എം. തോമസ് മാത്യു, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരിൽ ഒരാളായിരിക്കും സ്ഥാനാർഥി.
ബിജെപി നിലമ്പൂർ സീറ്റ് സഖ്യകക്ഷിയായ ബിഡിജെഎസിനാണ് നൽകിയിരിക്കുന്നത്. അവരുടെ ജില്ലാ പ്രസിഡന്റ് ഗിരിഷ് മേക്കാട്ടാണ് സ്ഥാനാർഥി പട്ടികയിലുള്ളത്. 2016ൽ ഗിരിഷ് മേക്കാട്ട് നിലമ്പൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച് 12284 വോട്ടുകൾ നേടിയിരുന്നു. എസ്ഡിപിഐ അവരുടെ ജില്ലാ വൈസ് പ്രസിഡന്റ് സാദിഖ് നടുത്തൊടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി.
ഒന്പതുവർഷം നിലമ്പൂരിന്റെ എംഎൽഎയായിരുന്നു അൻവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇടയാകും. അൻവർ കൂടി സ്ഥാനാർഥിയായാൽ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് സങ്കീർണമാകും.