കപ്പലപകടം: മത്സ്യത്തൊഴിലാളികൾക്ക് ആയിരം രൂപയും ആറ് കിലോ അരിയും
Friday, May 30, 2025 1:40 AM IST
തിരുവനന്തപുരം: കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ പ്രയാസങ്ങൾ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസമായി ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസം നൽകുക. കപ്പലിലെ കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ കാൽസ്യം കാർബൈഡുണ്ട്.
ഭാരം മൂലം ഇതു കടലിലേക്കു താഴ്ന്നതായാണ് റിപ്പോർട്ട്. കേരളത്തിലെ പരിസ്ഥിതി ആഘാതം, തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം എന്നിവയുടെ ചെലവുകൾ കണക്കാക്കി നഷ്ടപരിഹാരം തേടേണ്ടതുണ്ട്. കപ്പൽ പൂർണമായും കേരളതീരത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടു. കപ്പലപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്തേക്ക് പോണ്ടിച്ചേരിയിൽനിന്ന് ഒരു കപ്പൽ തിരിക്കുന്നുണ്ട്. മുങ്ങിയ കപ്പലിന്റെയും ആഴത്തിൽ പതിഞ്ഞുകിടക്കുന്ന കണ്ടെയ്നറുകളുടെയും സ്ഥാനം കൃത്യമായി കണക്കാക്കാനുള്ള സോണാർ സർവേ ഇന്ന് ആരംഭിക്കും.
കൃത്യമായി സ്ഥാനം നിശ്ചയിച്ചാൽ അതിനു ചുറ്റും ബോയ ഇട്ട് അടയാളപ്പെടുത്തിയ ശേഷം മറ്റു സ്ഥലങ്ങൾ മത്സ്യബന്ധനത്തിന് അനുവദിക്കും.
മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം നിലവിലില്ല. ഇക്കാര്യത്തിൽ വേണ്ട പരിശോധന ബന്ധപ്പെട്ട ഏജൻസികൾ നടത്തുന്നുണ്ട്. ഡയറക്ടർ ജനറൽ ഷിപ്പിംഗുമായി ചീഫ് സെക്രട്ടറി അടക്കമുള്ളവർ ചർച്ച നടത്തി.
നഷ്ടപരിഹാര ക്ലെയ്മുകൾ ഫയൽ ചെയ്യാനായി സംസ്ഥാന സർക്കാരിനെ സഹായിക്കാൻ ഡെപ്യൂട്ടി നോട്ടിക്കൽ അഡ്വൈസറായ ക്യാപ്റ്റൻ അനീഷ് ജോസഫിനെ നിയോഗിച്ചതായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിച്ചിട്ടുണ്ട്.
നഷ്ടപരിഹാര ക്ലെയിം ഫയൽ ചെയ്യാൻ മറ്റു സംസ്ഥാന സർക്കാരുകളെ സഹായിച്ച പരിചയം ഇദ്ദേഹത്തിനുണ്ട്. പ്രൊട്ടക്ഷൻ ആൻഡ് ഇന്റമിനിറ്റി എന്ന ഇൻഷ്വറൻസ് ഏജൻസി കൊച്ചിയിൽ നാശനഷ്ട ബാധ്യത ഡെസ്ക് സ്ഥാപിച്ചു.
ഈ ഏജൻസിയുമായി ബന്ധപ്പെടുന്ന നോഡൽ ഓഫീസർ ഡെപ്യൂട്ടി നോട്ടിക്കൽ അഡ്വൈസർ ആയ ക്യാപ്റ്റൻ അനീഷ് ജോസഫ് തന്നെയാണ്. അദ്ദേഹത്തെ ഈയാഴ്ചതന്നെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും ബന്ധപ്പെട്ട വകുപ്പുകളിലെ നോഡൽ ഓഫീസർമാരെ പങ്കെടുപ്പിച്ചു യോഗം സംഘടിപ്പിക്കുകയും ചെയ്യും.
ക്ലെയിം കൃത്യമായും സമയബന്ധിതമായും ഫയൽ ചെയ്യാൻ ഇതു സഹായിക്കും. കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും മറ്റും നീക്കം ചെയ്യാൻ കാലവർഷത്തിനു ശേഷം മാത്രമേ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.