നീലഗിരിയിൽ കനത്ത മഴ തുടരുന്നു: ജനജീവിതം ദുസഹമായി
1562858
Tuesday, May 27, 2025 8:02 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കളക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉൗട്ടി, കുന്താ, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായി.
കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി. വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ 40 ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 32 ഇടങ്ങളിൽ മരംവീണു. ചില ഇടങ്ങളിൽ മരം വീണ് വൈദ്യുതി തൂണുകളും കന്പികളും പൊട്ടി വീണിട്ടുണ്ട്. പ്രധാന പാതകളിലെല്ലാം മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ശക്തമായ കാറ്റോടുകൂടി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്.
തണുത്ത കാലാവസ്ഥ കാരണം നഗരങ്ങൾ ആളൊഴിഞ്ഞ അവസ്ഥയിലാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നീലഗിരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചു.
കഴിഞ്ഞ ദിവസം ഉൗട്ടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ പതിനഞ്ചുകാരൻ പൈൻ ഫോറസ്റ്റിൽ മരം വീണ് മരിച്ചിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ ഭരണകൂടം സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടത്. അതേസമയം മഴക്കെടുതി നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു അറിയിച്ചു.