ജില്ലയിൽ മഴക്കെടുതി രൂക്ഷം , ഇന്ന് റെഡ് അലർട്ട് ; അഞ്ച് ക്യാന്പുകളിലായി 104 പേർ
1562860
Tuesday, May 27, 2025 8:02 AM IST
കൽപ്പറ്റ: ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് അഞ്ച് ദുരിതാശ്വാസ ക്യാന്പുകളിൽ നിന്നായി 104 പേരെ മാറ്റിപ്പാർപ്പിച്ചു. വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ മുട്ടിൽ, നെൻമേനി, നൂൽപ്പുഴ വില്ലേജ് പരിധിയിലെ ഉന്നതികളിൽ താമസിക്കുന്നവരെയാണ് ക്യാന്പുകളിലേക്ക് മാറ്റിയത്.
ജില്ലയിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് സോണിൽ 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
പാന്പുംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് നെൻമേനി കോളിയാടി എയുപിഎസ് സ്കൂളിൽ ആരംഭിച്ച ക്യാന്പിൽ അഞ്ച് പുരുഷൻമാരും അഞ്ച് സ്ത്രീകളും (ഒരു ഗർഭിണി) മൂന്ന് കുട്ടികളുമുണ്ട്. ചീരാൽ വെള്ളച്ചാൽ ഉന്നതിയിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഏഴ് കുടുംബങ്ങളെ കല്ലിങ്കര എയുപി സ്കൂളിലേക്കും മാറ്റി.
ക്യാന്പിൽ ഏഴു പുരുഷൻമാരും അഞ്ചു സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്. നൂൽപ്പുഴ പുഴങ്കുനി ഉന്നതിയിലെ ഏഴ് കുടുംബങ്ങളെ കല്ലൂർ ജിഎച്ച്എസ് സ്കൂളിൽ ആരംഭിച്ച ക്യാന്പിലേക്ക് മാറ്റി. മൂന്നു പുരുഷൻമാരും അഞ്ചു സ്ത്രീകളും ഒൻപത് കുട്ടികളും ക്യാന്പിലുണ്ട്.
ജില്ലയിൽ തുടരുന്ന ശക്തമായ മഴയിൽ പുഴകളും തോടുകളും കരകവിഞ്ഞു. മരംവീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എൻഡിആർഎഫ് സംഘം ജില്ലയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. ദുരന്ത സാഹചര്യം ഉണ്ടായാൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്താനാണ് സംഘം മീനങ്ങാടിയിൽ ക്യാന്പ് ചെയ്യുന്നത്. അടിയന്തരസാഹചര്യം നേരിടാൻ തയാറെണെന്നും 30,000 ഓളംപേരെ പുനരധിവസിപ്പിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായും കളക്ടർ പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു.
രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ കോഴിക്കോട് -കൊല്ലെഗൽ ദേശീയപാതയിൽ മൂലങ്കാവിൽ ഇന്നലെ രാവിലെ മരം കടപുഴകി വീണു. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ബത്തേരിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മേപ്പാടി ഗ്രാമപഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു
മേപ്പാടി: മഴക്കാല ദുരന്തനിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് മേപ്പാടി ഗ്രാമപഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.
പഞ്ചായത്ത് പരിധിയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് തലത്തിൽ സന്നദ്ധസേനയെ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ ശക്തമായി മഴ പെയ്യുന്നതിനാൽ അടിയന്തര സാഹചര്യമുണ്ടായാൽ ദുരന്തബാധിത പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാന്പുകൾ സജ്ജീകരിച്ചതായി യോഗത്തിൽ അറിയിച്ചു.
ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ കനത്ത മഴയുള്ളതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായ യോഗത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, പഞ്ചായത്ത് സെക്രട്ടറി എം. ഷാജു, മേപ്പാടി എസ്എച്ച്ഒ ജയപ്രകാശ്, വൈത്തിരി തഹസിൽദാർ കുമാരി വി. ബിന്ദു, വില്ലേജ് ഓഫീസർ അജീഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രജനികാന്ത്, വനംആരോഗ്യ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ട്രൈബൽ പ്രമോട്ടർമാർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.