മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് വിഭജനം പൂർത്തിയായി
Friday, May 30, 2025 1:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 86 മുൻസിപ്പാലിറ്റികളിലെയും ആറു കോർപറേഷനുകളിലും വാർഡ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനമായി. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണു വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപറേഷനുകളിൽ ഏഴു വാർഡുകളുമാണു വർധിച്ചത്.
മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 കൂടിയത് 53 വാർഡുകളുമുണ്ടാകണം. കോർപറേഷനുകളിൽ അവ യഥാക്രമം 56 101 ആണ്. ഡീലിമിറ്റേഷൻ പ്രക്രിയയുടെ ആദ്യഘട്ടം പൂർത്തിയായതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാത്തുകളിൽ 17337 വാർഡുകളും, 87 മുനിസിപ്പാലിറ്റികളിൽ 3241 വാർഡുകളും, ആറു കോർപറേഷനുകളിൽ 421 വാർഡുകളുമാണ് ഉണ്ടാകുക.
നിലവിലുണ്ടായിരുന്ന വാർഡുകളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാരെയും പുനർനിർണയിച്ച വാർഡുകളിലേക്കു പുന:ക്രമീകരിച്ചുകൊണ്ടുള്ള പുതിയ വോട്ടർപട്ടിക ഇലക് ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തയാറാക്കും.
ഇതിനുവേണ്ടി ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്കു തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തുന്ന പരിശീലനപരിപാടി ജൂണ് അഞ്ചിന് അവസാനിക്കും. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സെക്രട്ടറിമാരും, കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക് ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.
വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പുറപ്പെടുവിക്കും. പുതിയ വാർഡുകളിലെ വോട്ടർമാരുടെ എണ്ണത്തിനനുസരിച്ച് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും.
രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനം നടക്കും. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും.
ഡീലിമിറ്റേഷൻ കമ്മീഷൻ യോഗമാണ് അന്തിമവിജ്ഞാപനം അംഗീകരിച്ചത്. വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടി വകുപ്പിന്റെ വെബ്സൈറ്റിൽ (www.compose.kerala.gov.in) ലഭിക്കും.