കേന്ദ്രം നെല്ലിനെ താങ്ങുമ്പോള്‍ സംസ്ഥാനം കര്‍ഷകരെ തഴയുന്നു
Friday, May 30, 2025 1:40 AM IST
റെജി ജോസഫ്
കോട്ടയം: സംഭരിക്കുന്ന നെല്ലിന് സംസ്ഥാന സര്‍ക്കാര്‍ വില സമയത്തുകൊടുക്കുന്നില്ല, താങ്ങുവില വിഹിതം കൂട്ടുന്നുമില്ല. ഓരോ വര്‍ഷവും താങ്ങുവില കേന്ദ്രം വര്ധിപ്പിച്ചുകൊടുക്കുമ്പോള് സംസ്ഥാന വിഹിതം വെട്ടിക്കുറിച്ച് കര്‍ഷകരുടെ നഷ്ടം ഉയര്‍ത്തുകയാണ്. മറ്റൊരു സംസ്ഥാനവും ഇത്തരത്തില്‍ വിഹിതം വെട്ടിക്കുറയ്ക്കുന്നില്ല. കേരളത്തിന്റെ പകുതി മാത്രം ഉത്പാദന ചെലവുള്ള ഒഡിഷയില്‍ നിലവില്‍ ഒരു കിലോ നെല്ലിന് 32 രൂപ വില കൊടുക്കുന്നു.
നിലവില്‍ കേരളത്തില്‍ നെല്ലിന്റെ സംഭരണവില 28.20 രൂപ. ഇതില്‍ 23 രൂപ കേന്ദ്രവിഹിതം. സംസ്ഥാന വിഹിതം അഞ്ചു രൂപ മാത്രം. കഴിഞ്ഞ ദിവസം 69 പൈസ കഴിഞ്ഞ ദിവസം കേന്ദ്രവിഹിതം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഈ സീസണില്‍ സംഭരിച്ച നെല്ലിന് 28.89 രൂപ ലഭിക്കണം. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ കേന്ദ്രം സംഭരണവില 5.70 രൂപ ഉയര്ത്തിയപ്പൊഴൊക്കെ സംസ്ഥാനം അത്രയും തുക വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിക്കൊണ്ടിരുന്നു.
സംസ്ഥാനവിഹിതം പഴയ നിരക്കില്‍ തുടര്‍ന്നിരുന്നെങ്കില്‍ വില 38 രൂപ ലഭിക്കേണ്ടതാണ്. മൂന്നു വര്‍ഷം മുന്‍പ് 28.20 രൂപയ്ക്ക് നെല്ലു സംഭരിച്ചപ്പോള് കേന്ദ്രത്തിന്റെ താങ്ങുവില 21.83 രൂപയും സംസ്ഥാനത്തിന്റെത് 6.37 രൂപയുമായിരുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്രം വില 23 രൂപയാക്കിയപ്പോള്‍ സംസ്ഥാനം വിഹിതം 5.20 രൂപയായി കുറച്ചു.
നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ കൃഷിച്ചെലവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താങ്ങുവില ഉയര്‍ത്തുന്നത്. രാജ്യത്ത് നെല്‍കൃഷിക്ക് ഏറ്റവും ചെലവുള്ള സംസ്ഥാനമാണ് കേരളം. ദേശീയ തലത്തില്‍ ശരാശരി കര്‍ഷകത്തൊഴിലാളി കൂലി 309.90 രൂപ. കേരളത്തിലെ കൂലി 706.5 രൂപയെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ യഥാര്‍ഥ കൂലി ആയിരം രൂപയ്ക്കു മുകളിലാണ്. ഈ സാഹചര്യത്തില്‍ നെല്ലു വിഹിതം കാലോചിതമായി ഉയര്‍ത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ദ്രോഹനയം പുലര്‍ത്തുകയാണ്.
വൈദ്യുതി, ഗതാഗതം, വിത്ത്, വളം, കീടനാശിനി, കൊയ്ത്ത് എന്നിവയില്‍ ഓരോ വര്‍ഷവും ചെലവ് വര്‍ധിക്കുന്നു. ഒരേക്കറില്‍ ശരാശരി ഉത്പാദനം 20 ക്വിന്റൽ നെല്ലാണ്. സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതില്‍ മാത്രം കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ പതിനായിരം രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.
നെല്‍കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കര്‍ഷകര്‍ക്ക് ഇത് വലിൊരു തുകയാണ്. കര്‍ഷകന്റെ ഉപജീവന മാര്‍ഗമാണ് സംസ്ഥാന സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. ഫലത്തില്‍ കേന്ദ്രം താങ്ങുവില വര്‍ധിപ്പിക്കുന്നത് കര്‍ഷകര്‍ക്കല്ല മറിച്ച്, സംസ്ഥാന ഗവണ്മെന്റിനാണ് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നത്.