മുല്ലപ്പെരിയാർ: മരം മുറിക്കുന്ന കാര്യത്തിൽ നാലാഴ്ചയ്ക്കുള്ളിൽ തീരുമാനം വേണമെന്നു സുപ്രീംകോടതി
Friday, August 1, 2025 1:49 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ തമിഴ്നാടിന്റെ അപേക്ഷയിൽ നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി.
തമിഴ്നാടിന്റെ അപേക്ഷയിൽ അനുമതി നൽകാൻ കേരളത്തോടു സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയതായി കേരളം കോടതിയെ അറിയിച്ചു.
എന്നാൽ മരം മുറിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ അനുമതിയെന്നാൽ അതിൽ എല്ലാ വകുപ്പും ഉൾപ്പെടുന്നതായി കേരളം കോടതിയിൽ വ്യക്തമാക്കി.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മേൽനോട്ട സമിതി നിർദേശിച്ചതുപോലെ ആർഒവി (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ) പഠനം നടത്തിയശേഷം മാത്രമേ അണക്കെട്ടിൽ ഗ്രൗട്ടിംഗ് നടത്താൻ കഴിയൂവെന്നും ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
വിവിധ പരിസ്ഥിതിപഠനത്തിന് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു വെള്ളത്തിനടിയിലടക്കം നടത്താൻ സാധിക്കുന്ന പഠനമാണ് ആർഒവി. അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മരങ്ങൾ മുറിക്കണമെന്നും ഗ്രൗട്ടിംഗ് നടത്തണമെന്നുമായിരുന്നു തമിഴ്നാട് സർക്കാരിന്റെ ആവശ്യം.