ചുരുളഴിഞ്ഞ് ധർമസ്ഥല; വനത്തിൽനിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെടുത്തു
Friday, August 1, 2025 1:49 AM IST
മംഗളൂരു: കർണാടക ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ധർമസ്ഥല വനത്തിൽ അടയാളപ്പെടുത്തിയ ഭാഗത്തുനിന്നു മനുഷ്യാസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തു.
നേത്രാവതി പുഴക്കരയിൽ ആറാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് കുഴിച്ചപ്പോഴാണ് കഷ്ടിച്ച് രണ്ടടിയോളം മാത്രം താഴ്ചയിൽനിന്ന് അസ്ഥികൾ കണ്ടെടുത്തത്. പുരുഷന്റെ അസ്ഥികൂടമാണെന്നാണു പ്രാഥമിക നിഗമനം. അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് സംഘത്തിന് കൈമാറി.
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയുടെ മൂന്നാംദിവസമാണ് ആദ്യത്തെ നിർണായക തെളിവുകൾ ലഭിച്ചത്.
രണ്ടാം ദിവസത്തെ പരിശോധനയിൽ സ്ത്രീയുടേതെന്നു സംശയിക്കാവുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലക്ഷ്മി എന്ന പേരിലുള്ള പാൻ കാർഡും ഒരു പുരുഷന്റെ പേരിലുള്ള എടിഎം കാർഡും ലഭിച്ചിരുന്നു.
ആദ്യം പരിശോധന നടത്തിയ അഞ്ചു സ്ഥലങ്ങളും പുഴയോടു വളരെ ചേർന്നായതിനാൽ മഴക്കാലത്ത് പുഴ കരകവിയുമ്പോൾ അവശിഷ്ടങ്ങൾ ഒഴുകിപ്പോയിരിക്കാനിടയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണു കൂടുതൽ വനത്തിനുള്ളിലേക്കു നീങ്ങിയപ്പോൾ അവശിഷ്ടങ്ങൾ കിട്ടിയത്.