ഓഹരി അവലോകനം / സോണിയ ഭാനു
പ്രതീക്ഷിച്ചപോലെതന്നെ കാളക്കൂട്ടവും കരടികളുമായുള്ള മത്സരം കടുക്കുന്നു, ബോംബെ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 50,000 പോയിന്റിലെത്തിയെങ്കിലും തുടർച്ചയായി പന്ത്രണ്ടാം വാരം നേട്ടം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് കടരികൾ തടസമായി. സെൻസെക്സ് 156 പോയിന്റും നിഫ്റ്റി 61 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
വ്യാഴാഴ്ച ഡെറിവേറ്റീവ് മാർക്കറ്റ് ജനുവരി സീരീസ് സെറ്റിൽമെന്റിനൊരുങ്ങുന്നത് പിരിമുറുക്കം ശക്തമാക്കും. റിപ്പബ്ലിക് ദിനം മൂലം ചൊവാഴ്ച അവധിയായതിനാൽ കേവലം രണ്ടു ദിവസമാണ് പൊസിഷനുകൾ മാറ്റാൻ ഓപ്പറേറ്റർമാർക്ക് മുന്നിലുള്ളത്.
വിദേശഫണ്ടുകൾ വ്യാഴാഴ്ച വരെ നിക്ഷേപകരായിരുന്നങ്കിലും വാരാന്ത്യ ദിനത്തിൽ അവർ വിൽപ്പനക്കാരായി. ആദ്യ നാലു ദിവസങ്ങളിൽ കാഷ് മാർക്കറ്റിൽ അവർ 4813 കോടി രൂപ നിക്ഷേപിച്ചു. എന്നാൽ, വെള്ളിയാഴ്ച 636 കോടി രൂപയുടെ വിൽപ്പന നടത്തി. വിദേശ ഫണ്ടുകൾ ഈ മാസം ഇതിനകം 24,469 കോടി രൂപയുടെ ഓഹരികൾ വാങ്ങി. പിന്നിട്ടവാരം എല്ലാ ദിവസങ്ങളിലും ആഭ്യന്തര ഫണ്ടുകൾ വിൽപ്പനക്കാരായിരുന്നു. ഈ മാസം അവർ 15,700 കോടി രൂപയുടെ ഓഹരി വിറ്റു.
സെൻസെക്സ് 49,034 പോയിന്റിൽനിന്നുള്ള കുതിപ്പിൽ 50,000 വും കടന്ന് 50,184.01 വരെ കയറി ചരിത്രം സൃഷ്ടിച്ചതിനിടെയാണ് ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിന് രംഗത്തിറങ്ങിയത്. തുടക്കത്തിലെ ലാഭമെടുപ്പ് പിന്നീട് വിൽപ്പന സമ്മർദമായതോടെ ഇൻഡക്സുകൾ കലങ്ങി മറിഞ്ഞു. ഒരവസരത്തിൽ 48,805 ലേക്ക് ഇടിഞ്ഞ സെൻസെക്സ് വ്യാപാരാന്ത്യം 48,878 പോയിന്റിലാണ്. ഈവാരം 48,394 ലെ ആദ്യ സപ്പോർട്ട് നിലനിർത്താനാള്ള ശ്രമം വിജയിച്ചാൽ 49,773 ലേക്ക് തിരിച്ചുവരവിന് അവസരം ലഭിക്കും. എന്നാൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ തിരുത്തൽ 47,910-46,530 റേഞ്ചിലേക്ക് നീങ്ങാം.
നിഫ്റ്റി സൂചിക പുതിയ ഉയരത്തിലെത്തി. മുൻവാരത്തിലെ 14,433 ൽ നിന്ന് 14,753.55 വരെ കയറി റിക്കാർഡ് സ്ഥാപിച്ചതിനിടെ ഒരു വിഭാഗം ലാഭമെടുപ്പിന് കച്ചകെട്ടി ഇറങ്ങിയത് വിപണിയുടെ ദിശ മാറ്റി. ഇതോടെ ആടിയുലഞ്ഞ ദേശീയ സൂചിക 14,350 ലേക്ക് ഇടിഞ്ഞശേഷം 14,371 ൽ ക്ലോസ് ചെയ്തു. ഈവാരം 14,229-14,088 പോയിന്റ് നിർണായകം. ഈ ടാർജറ്റിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ നിഫ്റ്റി 13,700 റേഞ്ചിലേക്ക് അടുത്ത മാസം തളരാം. എന്നാൽ ആദ്യ സപ്പോർട്ടായ 14,229 മുകളിൽ പിടിമുറുക്കുന്നതിൽ വിപണി വിജയിച്ചാൽ 14,632-14,894 പോയിന്റ് ലക്ഷ്യമാക്കിയാവും തുടർന്നുള്ള വാരങ്ങളിൽ സൂചിക ചലിക്കുന്നത്. നിഫ്റ്റിയുടെ 20 ഡിഎംഎ 14,290 പോയിന്റിലാണ്.
നിഫ്റ്റിയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻറ്റ്, പാരാബോളിക്ക് എസ് എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക്ക് എന്നിവ ന്യൂട്രൽ റേഞ്ചിലും സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ഓവർ സോൾഡുമാണ്.
യുഎസ് ഫെഡറൽ റിസർവ് വാരമധ്യം യോഗം ചേരും. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ ഫെഡ് യോഗമായതിനാൽ ശ്രദ്ധേയമായ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ ഇടയുണ്ട്. യുഎസ് ഡോളറിന് കരുത്തു പകരുന്ന നിർദേശങ്ങളുണ്ടായാൽ സ്വാഭാവികമായും വിദേശ ഫണ്ടുകൾ ഇന്ത്യയിലെ നിക്ഷേപം കുറയ്ക്കാൻ ഇടയുണ്ട്. രൂപയുടെ മൂല്യം 73.14 ൽ നിന്ന് 72.97 ലേക്ക് ശക്തിപ്രാപിച്ചു.
ഇന്ത്യ വോളാറ്റിലിറ്റി ഇൻഡക്സ് ഉയർന്ന് അപായ സൂചന നൽകി. സൂചിക 22.18 ൽ നിന്ന് 25.25 ലേക്ക് കുതിച്ചശേഷം വാരാന്ത്യം 22.30 ലാണ്. 20 റേഞ്ചിൽ സൂചിക ചലിക്കുന്നത് നിക്ഷേപകർക്ക് അനുകൂലം.
ആഗോള സ്വർണ വില ചാഞ്ചാടി. 1802 ഡോളറിൽ നിന്ന് 1874 ഡോളർ വരെ ഉയർന്നങ്കിലും വാരാന്ത്യം നിരക്ക് 1854 ഡോളറിലാണ്. സ്വർണം അതിൻറ്റ 50 ദിവസങ്ങളിലെ ശരാശരിക്ക് താഴ്യാണ്. പുതിയ സാഹചര്യത്തിൽ 200 ദിവസത്തെ ശരാശരിയായ 1820 ന് മുകളിൽ പിടിച്ച് നിൽക്കാനുള്ള ശ്രമം വിജയിച്ചാൽ 1900‐1964 ഡോളറിലേയ്ക്ക് തിരിച്ചു പോക്കിനുള്ള മാർഗ്ഗം കണ്ടത്താം. അതേ സമയം 1820 ലെ താങ്ങ് നഷ്ടപ്പെട്ടാൽ സ്വർണ വില 1760 ഡോളറിലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.