കോർപറേഷനിൽ ഒൻപതു വാർഡുകൾ ഒഴിവാക്കി; 10 പുതിയ വാർഡുകൾ, ആകെ 101 വാർഡുകൾ
1563591
Friday, May 30, 2025 6:40 AM IST
വാർഡ് വിഭജനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് അതൃപ്തി
തിരുവനന്തപുരം: കോർപറേഷൻ വാർഡ് വിഭജനത്തിൽ അതിർത്തികൾ നിശ്ചയിച്ചതിൽ ആകെ ആശയക്കുഴപ്പം. പുതിയ വാർഡ് വിഭജനത്തിൽ നിലവിലെ വാർഡുകളിലെ പ്രധാന പ്രദേശങ്ങൾ മറ്റു വാർഡുകളിലേക്കു മാറ്റിയതാണ് വിമർശനത്തിന് ഇടവരുത്തിയിരിക്കുന്നത്.
ഉദാഹരണത്തിനു കണ്ണമൂല വാർഡിലെ പ്രധാന ഭാഗങ്ങൾ പേട്ട വാർഡിലേക്കും പേട്ട വാർഡിലെ പ്രധാന ഭാഗങ്ങൾ വഞ്ചിയൂർ വാർഡിലേക്കും മാറി. വാർഡ് വിഭജനവുമായി ബന്ധപ്പെട്ടുള്ള പരാതികളൊന്നും ഡീ ലിമിറ്റേഷൻ കമ്മീഷൻ പരിഗണിച്ചില്ലെന്ന വിമർശനവും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.
തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനിൽ നിലവിലുണ്ടായിരുന്ന 100 വാർഡുകളിൽ ഒന്നുകൂടി വർധിച്ചു 101 ആയി. നിലവിലുണ്ടായിരുന്ന ഒൻപതു വാർഡുകൾ ഇല്ലാതായി. പിടിപി, മുല്ലൂർ, കോട്ടപ്പുറം, കുര്യാത്തി, മുട്ടത്തറ, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പാൽക്കുളങ്ങര, ശംഖുംമുഖം വാർഡുകളാണു പുതിയ ഒഴിവാക്കപ്പെട്ടത്. പത്തു വാർഡുകൾ പുതുതായി വന്നു.
സൈനിക സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, ഗൗരീശപട്ടം, അന്പലമുക്ക്, കരുമം, പോർട്ട്, അലത്തറ, കുഴിവിള ഇവയാണു പുതിയ വാർഡുകൾ.