ഗ്രാമീണ, മലയോര മേഖലകളിൽ കാറ്റും മഴയും ശക്തമായി തുടരുന്നു; വ്യാപക നാശനഷ്ടം
1563597
Friday, May 30, 2025 6:41 AM IST
വെള്ളറട: ഗ്രാമീണ മേഖലയില്‍ മഴ ശക്തമായി തുടരുന്നു. ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം. കുന്നത്തുകള്‍ പഞ്ചായത്തില്‍ ചെറിയകൊല്ല എള്ളുവിള പുത്തന്‍വീട്ടില്‍ അന്ത്രിയോസിന്റെ വീട്ടില്‍ മരം വീണു വീടിന്റെ മേല്‍ക്കൂരയിലെ ആസ്പ്പറ്റോസ് ഷീറ്റുകള്‍ പൊട്ടി. ചുവരുകള്‍ വിണ്ടുകീറി.
വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വെള്ളറട പഞ്ചായത്തില്‍ കാറ്റ് ശക്തമായി ആഞ്ഞു വീശി. ചൂണ്ടിക്കല്‍ കോട്ടയംവിള റോഡിനു കുറുകെ തേക്കുമരം കടപുഴകിവീണു ഗതാഗതം തടസപ്പെട്ടു. പ്രദേശത്തു നിരവധി മരങ്ങള്‍ കടപുഴകിവീണു വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ദിവസങ്ങളായി മഴ തുടരുന്നതിനാല്‍ കര്‍ഷകര്‍ക്കു കൂലിപ്പണിയൊന്നും നടക്കാത്ത അവസ്ഥയാണ്. തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങളും നഷ്ടപ്പെടുന്നു. തൊഴില്‍ നടക്കാതെ വ്യാപകമായ വറുതിയിലാണ്.
വീടിനു മുകളിൽ മരംവീണു
നെടുമങ്ങാട്: ആനാട് വേട്ടമ്പള്ളി പന്നിയോട്ടുകോണം മുള്ളുവിള ജയകുമാരിയുടെ വീടിന്റെ മേൽ ക്കൂരയിൽ ആഞ്ഞിലി മരം പതിച്ചു.
ഇന്നലെ രാവിലെ 9:45ഓടെയാണ് സംഭവം. വീടിന്റെ മേൽക്കൂര തകർന്നു വീടിനു പല ഭാഗത്തായി വിള്ളലുകൾ സംഭവിച്ചു. അപകടം നടന്നപ്പോൾ വീട്ടിൽ ആളില്ലായിരുന്നു.
കനത്ത മഴ: നെയ്യാർഡാം തുറന്നു
നെയ്യാർഡാം: മഴയെ തുടർന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ജില്ലയിലെ ഏക ജലസേചന അണക്കെട്ടായ നെയ്യാർഡാം തുറന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഡാമിന്റെ നാല്സ്പു ൽവേ ഷട്ടറുകളും തുറന്നത്.
10 സെമീ വീതമാണ് തുറന്നത്. ജലനിരപ്പ് താണില്ലെങ്കിൽ ഷട്ടറുകൾ അൽപ്പം കൂടി ഉയർത്തും. ഇപ്പോൾ അണക്കെട്ടിൽ 84.220 മീറ്റർ വെള്ളമാണുള്ളത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 84.750 മീറ്ററാണ്. വനത്തിൽ നല്ല മഴയാണ് പെയ്തത്.
ഇപ്പോഴും ഉൾവനത്തിൽ മഴ പെയ്യുന്നുണ്ട്. നെയ്യാർ അണക്കെട്ടിലേക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, ഉൾപ്പെടുള്ള വലിയ നദികളിലും ചെറു നദികളിലും നല്ല ജലപ്രവാഹമാണുള്ളത്. വനത്തിൽ നല്ല മഴ പെയ്യുന്നത് കാരണം നല്ല നീരൊഴുക്കുണ്ട്.
കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ അധികാരികൾ അറിയിച്ചു. ഡാമിന്റെ അഞ്ചു ചങ്ങല പ്രദേശത്ത് വെള്ളപൊക്ക ഭീഷണിയുണ്ട്.
കാട്ടാക്കടയിൽ കനത്തനാശം
കാട്ടാക്കട: കാലവർഷക്കെടുതിയിൽ മലയോര ഗ്രാമപഞ്ചായത്തുകളിൽ കനത്ത നാശം തുടരുന്നു. പൂവച്ചൽ പഞ്ചായത്തിൽ പന്നിയോട് വാർഡിൽ ഉപ്പനച്ചാംകാല റോഡരികത്തു വീട്ടിൽ ഭുവനചന്ദ്രന്റെ വീട് അതിശക്തമായ കാറ്റിൽ പൂർണമായും തകർന്നു.
കാറ്റിലും മഴയിലുമായി 20 ഹെക്ടറിലധികം വാഴക്കൃഷി ഉൾപ്പെടെയുള്ളവ നശിച്ചു. മലയോര മേഖലയിൽ 30 ളം വീടുകൾ തകർന്നു. വീടുകൾക്കു മുകളിൽ സമീപത്തുനിന്നിരുന്ന മരങ്ങൾ കാറ്റിൽ കടപുഴകി വീണതാണ് അപകടങ്ങൾക്കു കാരണമായത്.
പനച്ചമൂട്ടിൽ വീടിന്റെ അടുക്കള പൂർണമായി തകർന്നു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. ആലത്തൂർ-തേരണി റോഡിൽ ടെറസ് വീടിനു മുകളിലെ ഷീറ്റിട്ട മേൽക്കൂര പൂർണമായി തകർന്നു. സമീപ പുരയിടത്തിലെ കൂറ്റൻ അൽപശിമരം വീട്ടിലേക്കു പതിക്കുകയായിരുന്നു.
കുടപ്പനമൂട് തലയൻകുളത്തിനു സമീപത്തുള്ള വീട്ടിലും സമാനമായ അപകടമാണുണ്ടായത്. കുടപ്പനമൂട് തെങ്ങിൻകോണത്ത് വീട്ടിലേക്കുള്ള സഞ്ചാരപാതയും മഴവെള്ളപ്പാച്ചിലിൽ ഇടിഞ്ഞുവീണു.
ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പൂഴനാട്, മണ്ഡപത്തിൻകടവ് ഏലാകളിലായി 1300-ലധികം വാഴകളും നിലംപതിച്ചു. മരച്ചീനി, പച്ചക്കറി ഉൾപ്പെടെയുള്ള കൃഷിനാശവുമുണ്ടായി. ഗ്രാമ പഞ്ചായത്തിൽ ആറ് ഹെക്ടറോളം കൃഷിയിടത്തിലാണ് കെടുതിയുണ്ടായത്.