ഭരണാനുമതി ലഭിച്ചിട്ട് മാസങ്ങൾ : പാമാംകോട് പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നു
1563600
Friday, May 30, 2025 6:47 AM IST
നേമം: പാപ്പനംകോട് - മലയിന്‍കീഴ് റൂട്ടില്‍ പാമാംകോട്ട് നൂറ്റാണ്ട് പിന്നിട്ട പാലത്തിന്റെ പുനര്‍ നിര്‍മാണം വൈകുന്നു. നേമം, കാട്ടാക്കട മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാമാംകോട് തോടിന് കുറുകെയുള്ള പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 6.15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥലമെടുപ്പു പൂര്‍ത്തിയാക്കാനായിട്ടില്ല.
പുതിയ പാലം നിര്മാണത്തിനുണ്ടാകുന്ന കാലതാമസം കാരണം നിലവിലെ പാലത്തിനു ബലക്ഷയം കൂടി വരികയാണ്. ഇരുവശത്തുനിന്നും വാഹനങ്ങള്‍ ഒരുമിച്ചെത്തുമ്പോള്‍ പാലത്തിലൂടെ ഞെരുങ്ങി പോകേണ്ട സ്ഥിതിയാണ്. വീതികുറവ് കാല്‍നടയാത്രകാര്‍ക്കും അപകട ഭീഷണിയാണ്. പാലം കഴിഞ്ഞുള്ള വളവും യാത്രകാര്‍ക്ക് ഭീഷണിയാണ്. പണ്ടു കാളവണ്ടികള്‍ക്കും കാല്‍നടയാത്രകാര്‍ക്കും കടന്നുപോകാന്‍ നിര്‍മിച്ച പാലത്തിലൂടെ ഇന്നു നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്.
ബ്രീട്ടീഷുകാരുടെ കാലത്തു കരിങ്കല്ലും ചുടുകല്ലും അടുക്കി പാലത്തിന്റെ അടിഭാഗം ആര്‍ച്ചുപോലെ വളച്ചാണ് നിര്‍മിച്ചിട്ടുള്ളത്. മലയിന്‍കീഴ്, മൂക്കുന്നിമല പ്രദേശങ്ങളിൽ എളുപ്പം എത്താനുള്ള മാര്‍ഗം ഇതുവഴിയാണ്. കരസേനയുടെയും എയര്‍ഫോഴ്സിന്റെയും കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മൂക്കുന്നിമലയിലേയ്ക്ക് സൈനിക വാഹനങ്ങള്‍ ഉള്‍പ്പടെ കടന്നുപോകുന്നതും ഈ പാലത്തിലൂടെയാണ്.
വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ പഞ്ചായത്തുകളുടെയും നഗരസഭ നേമം വാര്‍ഡിന്റെയും അതിര്‍ത്തി പ്രദേശത്താണ് പാലം.