ചിറയൻകീഴ് ബൈജു വധം: നാലു പ്രതികൾക്കും ജീവപര്യന്തം
1563595
Friday, May 30, 2025 6:40 AM IST
തിരുവനന്തപുരം: ചിറയിൻകീഴ് ബൈജു വധക്കേസിൽ നാലു പ്രതികൾക്കും ജീവപര്യന്ത്യം തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറയിൻകീഴ് വില്ലേജിൽ ചരുവിള വീട്ടിൽ അജി (59), ചരുവിള വീട്ടിൽ ഉണ്ട സുരേഷ് എന്ന സുരേഷ് (53), സഞ്ചു (43), ഷാജി (42) എന്നിവരെയാണു ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിന് എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചു.
കൊലപാതക ശ്രമത്തിന് ആറുവർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും ശിക്ഷിച്ചു. ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ച കുറ്റത്തിനു രണ്ടു വർഷം വീതം കഠിനതടവും 10.000 രൂപ വീതം പിഴ ഒടുക്കാനും പിഴ ഒടുക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവിനും അന്യായമായി തടസം ചെയ്തതിന് ഒരു മാസംവീതം സാധാരണ തടവിനും ശിക്ഷിച്ചു.
നിയമവിരുദ്ധമായി സംഘം ചേർന്ന് കലാപം സൃഷ്ടിച്ച കുറ്റത്തിന് പ്രതികളെ രണ്ടു വർഷം വീതം കഠിനതടവിനും 10,000 രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവിനും ശിക്ഷിച്ചു.
പ്രതികൾ പിഴ ഒടുക്കുന്ന സാഹചര്യത്തിൽ നാലു ലക്ഷം രൂപ കൊല്ലപ്പെട്ട ബൈജുവിന്റെ മാതാപിതാക്കൾക്കും ഒരു ലക്ഷം രൂപ സംഭവത്തിൽ പരിക്കേറ്റ പതിനൊന്നാം സാക്ഷി സുധീഷിനും 50,000 രൂപ പരിക്കേറ്റ സുരേഷ്കുമാറിനും നല്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജ് സിജു ഷെയ്ക്കിന്റേതാണ് ഉത്തരവ്.