പ്രേംനസീറിന്റെ ആദ്യ സിഐഡി ചിത്രം കറുത്തകൈ 60-ാം വയസിലേക്ക്
1585195
Wednesday, August 20, 2025 7:07 AM IST
തിരുവനന്തപുരം: നിത്യഹരിത നായകന് പ്രേംനസീറിന്റെ ആദ്യ സിഐഡി കഥാപാത്രത്തിു തുടക്കമിട്ട കറുത്ത കൈ എന്ന സിനിമയ്ക്ക് 60 വയസ് പിന്നിട്ടു. 1964 ആഗസ്റ്റ് 14 ന് കേരളക്കരയാകെ ഇളക്കിമറിച്ച ചിത്രം ഒരു ഓണക്കാല ചിത്രമായാണ് പ്രദര്‍ശനത്തിനെത്തിയത്. പ്രേംനസീറെന്ന നടനു മലയാള സിനിമയില്‍ ജയിംസ് ബോണ്ടെന്ന നാമം ചേര്‍ക്കപ്പെട്ടതും ഈ സിനിമയായിരുന്നു. ആദ്യവസാനം വരെ മുഖം മൂടി ധരിച്ച കൊള്ളത്തലവനും ബാങ്ക് കൊള്ളയും കൊലപാതകങ്ങളും ഒടുവില്‍ പ്രേംനസീറെന്ന സിഐഡി കണ്ടെത്തുന്നതായ ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരെ ആകാംക്ഷ കൊള്ളിച്ചിരുന്നു.
മലയാള സിനിമയിലെ സംവിധാന കലാപ്രതിഭ എം. കൃഷ്ണന് നായരാണ് നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മെരിലാന്റ് പി. സുബ്രഹ്മണ്യം നിര്‍മിച്ച കറുത്ത കൈ സംവിധാനം ചെയ്തത്. തിരുനയനര് കുറിച്ചി മാധവന് നായര്‍ രചിച്ച ഇതിലെ മനോഹരമായ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ബാബുരാജായിരുന്നു.
"പഞ്ചവര്ണ തത്തപോലെ കൊഞ്ചിവന്ന പെണ്ണ്...' എന്ന ഇതിലെ ഇമ്പമേറിയ ഗാനം ഇന്നും ആര്‍ക്കും മറക്കുവാന്‍ സാധിക്കില്ല. പ്രേംനസീര്‍, ഷീല, ഭാസി, തിക്കുറിശി, കെ.വി. ശാന്തി, എസ്.പി. പിള്ള, ആറന്മുള പൊന്നമ്മ, പറവൂര്‍ ഭരതന് എന്നിവരായിരുന്നു ചിത്ര ത്തിലെ മറ്റഭിനേതാക്കള്‍. 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന കറുത്ത കൈ എന്ന സിനിമ പ്രേംനസീര്‍ സുഹൃത് സമിതി ആഘോഷിക്കുന്നു.
നാളെ വൈകുന്നേരം 5.30 ന് ലെനിന് ബാലവാടിയില്‍ നടക്കുന്ന ചിത്രത്തിന്റെ അറുപതാം വാർഷിക ആഘോഷങ്ങൾ എം. കൃഷ്ണന് നായരുടെ മകന് കെ. ജയകുമാര്‍ നിര്‍വഹിക്കുമെന്നു സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു. തുടർന്ന് കറുത്ത കൈയുടെ പ്രദർശനവും ഉണ്ടായിരിക്കും.