പത്തനംതിട്ട: ജില്ലാ നിയമസേവന അഥോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 7326 കേസുകള്‍ തീര്‍പ്പാക്കി.
മജിസ്ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എംഎസിടി, ബാങ്ക്, ആര്‍ടിഒ, രജിസ്ട്രേഷന്, ബിഎസ്എന്‍എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ തുടങ്ങിയ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി 3.71 കോടി രൂപ നഷ്ടപരിഹാരമായി വിധിക്കുകയും 42 ലക്ഷം രൂപ വിവിധ ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.
ജില്ലാ നിയമ സേവന അഥോറിറ്റിയുടെ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പി.പി. സൈദലവി, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ എസ്. ജയകുമാര്‍ ജോണ്‍, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി.ആര്. രാജശ്രീ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി.
അഡീഷണല്‍ ജില്ലാ ജഡ്ജിയായ പി.കെ. ജയകൃഷ്ണന്, എംഎസിടി ജഡ്ജി ജി.പി. ജയകൃഷ്ണന്, മുന്‍സിഫ് ലെനി തോമസ് കുരക്കാര്‍, സബ് ജഡ്ജി ബീനാ ഗോപാല്‍, ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ലൈജുമോള്‍ ഷെരീഫ്, ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരായ വി. രാജീവ്, കാര്‍ത്തിക പ്രസാദ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി.