കൊക്കാത്തോട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിനു നാശനഷ്ടം
1569885
Tuesday, June 24, 2025 3:56 AM IST
പത്തനംതിട്ട: കൊക്കാത്തോട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിനും കൃഷിക്കും നാശ നഷ്ടം. കൊക്കാത്തോട് നീരാമക്കുളം പുത്തൻപുരയിൽ ശ്രീധരന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിനോടു ചേർന്ന പശുതൊഴുത്തും വാഴ കൃഷിയും കാട്ടാന നശിപ്പിച്ചു.
വീടിന്റെ കുളമുറിയുടെ പൈപ്പുകൾ ഉൾപ്പെടെ കാട്ടാന നശിപ്പിച്ചിട്ടുണ്ട്.സംഭവം നടന്നതിനുശേഷം വനപാലകരെ വിവരം അറിയിച്ചുവെങ്കിലും എത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
കൊക്കാത്തോട്, കല്ലേലി, കുളത്തുമൺ, വയക്കര ഭാഗങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുകയാണ്. വനാതിർത്തികളിൽ സൗരോർജവേലികൾ സ്ഥാപിക്കാത്തത് കാട്ടാന ശല്യം രൂക്ഷമാക്കുന്നുണ്ട്.
കല്ലേലി റോഡിലും കാട്ടാന ശല്യം വർധിക്കുന്നുണ്ട്. ആന ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കല്ലേലി റോഡ് വശങ്ങളിലെ കാടുകൾ വനം വകുപ്പ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.
വനം വകുപ്പ് വാച്ചറുടെ വീടിനു സമീപം കടുവ
പത്തനംതിട്ട: കോന്നി അതുമ്പുംളം ഞള്ളൂരിൽ കടുവ ഇറങ്ങിയതായി അഭ്യൂഹം. വനം വകുപ്പ് വാച്ചർ മണിയന്റെ വീടിനുസമീപത്തായാണ് കടുവ ഇറങ്ങിയതായി വീട്ടുകാർ പറയുന്നത്.
എന്നാൽ ഞള്ളൂർ ഉത്തര കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ വനപാലകർ നടത്തിയ തെരച്ചിലിൽ കടുവയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്നതിനാൽ കാൽപ്പാടുകളും കണ്ടെത്താനായില്ല. കടുവയെ കണ്ടതായി പ്രദേശത്തിനു തൊട്ടടുത്താണ് ഏതാനും വർഷം മുന്പ് കടുവയെ ചത്ത നിലയിൽ കണ്ടത്.