ഇരവിപേരൂരില്‍ മത്സ്യകൃഷി അടുത്ത ഘട്ടത്തിലേക്ക്
1569644
Monday, June 23, 2025 3:40 AM IST
ഇരവിപേരൂർ: നാടന്‍ മത്സ്യത്തിന്റെ ഉത്പാദനത്തിലൂടെ ഇരവിപേരൂരിലെ കര്‍ഷകര്‍ കുറിച്ചത് പുതിയ ഒരു അധ്യായം. ഉപയോഗശൂന്യമായിരുന്ന ചെമ്പുകചാലിലെ ജലാശയത്തെ പൂര്‍വസ്ഥിതിയിലെത്തിച്ചു തുടക്കം കുറിച്ച പദ്ധതി അടുത്തഘട്ടത്തിലേക്കു കടക്കുകയാണ്. കൂടുതല്‍ ചാലുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ്. ഇരവിപേരൂരിലെ അഞ്ചു പാടങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് എസ്ആര്‍ മത്സ്യകര്‍ഷക കൂട്ടായ്മ തുടക്കമെന്നോണം വരാല് കൃഷി നടത്തിയത്. എട്ടുമാസം കൊണ്ട് വിളവെടുപ്പ് പൂര്‍ണമായി.
കര്‍ഷകനായ ഷാജി കെ. ജേക്കബിന്റെ നേതൃത്വത്തിലാണ് വരാലുകള്‍ ജലാശയത്തിലേക്ക് വിത്തുകളായി എത്തിയത്. ശുദ്ധജല മത്സ്യമാണിത്. മുപ്പതേക്കറോളം വരുന്ന പാടശേഖരത്തിന്റെ നടുവിലായുള്ള ചെമ്പുകചാലിലാണ് വരാല്‍കൃഷിയുടെ തുടക്കം.
ആദ്യഘട്ടം അനുകൂലമായസാഹചര്യം സൃഷ്ടിക്കലായിരുന്നു. ഇതിനായി ജലാശയത്തിന്റെ പിഎച്ച് തോത് പരിശോധിച്ച് ആനുപാതികമാക്കി. പിന്നീടാണ് കൃഷി ആരംഭിച്ചത്. രണ്ട് കിലോ തൂക്കമുള്ള വരാലുകള്‍ ഉത്പാദിപ്പിക്കാനായി. ഇപ്പോഴും വിളവെടുപ്പ് തുടരുന്നുണ്ട്. തടയണ മത്സ്യകൃഷിയില്‍ നിന്നുള്ള ലാഭം മുഴുവനും കര്‍ഷകനു തന്നെയുള്ളതാണ്.
ചുറ്റും മുളനാട്ടി ടാര്‍പോളിന്‍ കെട്ടിയാണ് കൃഷി സംരക്ഷിക്കുന്നത്. 11 വലക്കൂടുകള്‍ കെട്ടിത്തിരിച്ചു 15000 വരാല് കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തില്‍ നിക്ഷേപിച്ചത്. മത്സ്യങ്ങള്‍ പുറത്തേക്ക് ചാടാതിരിക്കാനും പക്ഷികളില്‍നിന്നു സംരക്ഷണം നല്കുന്നതിനുമായി ചാലിന്റെ മുകളിലും വല വിരിച്ചിട്ടുണ്ട്. ഒരു വലക്കൂടിനു 27 അടി നീളവും 14 അടി വീതിയും ജലനിരപ്പില്‍നിന്ന് 12 അടിയോളം ഉയരവുമാണുള്ളത്.
ഒന്നാംഘട്ടത്തില്‍ മത്സ്യങ്ങളെ കൂടുകളില്‍നിഷേപിക്കും. രണ്ടാംഘട്ടത്തില്‍ വലിപ്പവും ഗുണനിലവാരവും അടിസ്ഥാനമാക്കി തരംതിരിച്ചു മറ്റു കൂടുകളിലേക്ക് മാറ്റും. ദിവസം മൂന്നുനേരമാണ് മത്സ്യങ്ങള്‍ക്ക് ഭക്ഷണം. ഉയര്‍ന്ന പ്രോട്ടീനോടു കൂടിയ പെല്ലറ്റ് ഫീഡാണ് നല്‍കുന്നത്.
ഉയര്‍ന്ന വിപണി മൂല്യവും പ്രതികൂലകാലാവസ്ഥയെ ചെറുക്കാനുള്ള കഴിവുമാണ് വരാലിന്റെ മെച്ചം.
വിളവെടുപ്പ് പൂര്‍ത്തിയായതോടെ അടുത്ത ഘട്ടത്തിനു മഴയുടെ രൂക്ഷത ഒഴിയാന്‍ കാത്തിരിക്കുകയാണ്. നിലവിലെ കൃഷിയിടങ്ങളെ മഴ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
കോമങ്കരി, തോട്ടപ്പുഴ പന്നുകചാല് പാടങ്ങളില്‍ കരിമീൻ, തിലോപ്പിയ വിത്തുകള്‍ നിക്ഷേിച്ചിരിക്കുകയാണ്.
മുട്ടാറ്റുചാലിലും വരാല് കൃഷി വിജയകരമായി നടപ്പാക്കി. ശുദ്ധജലമത്സ്യകൃഷിയുടെ സാധ്യതകൂടുമ്പോള്‍ തോടുകളും കുളങ്ങളും കേന്ദ്രീകരിച്ച് വ്യാപകമായി കൃഷി നടപ്പിലാക്കും. പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി പടുതാക്കുളം നിര്‍മിച്ചുള്ള മത്സ്യവളര്‍ത്തലുകളും സജീവമായി നടന്നുവരുന്നു.
വ്യാവസായിക മുഖമുദ്രകളിലൊന്നായ മത്സ്യബന്ധനമേഖലയില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിച്ചു കര്‍ഷകര്‍ക്ക് വരുമാനത്തിനുള്ള പുതിയപാതയാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് തുറന്നിട്ടതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള പറഞ്ഞു.
ഗുണഭോക്താക്കളെ ഗ്രൂപ്പാക്കി മാറ്റി പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച മുറയ്ക്കാണ് കൃഷിക്ക് ആവശ്യമായ സഹായം ഫിഷറീസ് വകുപ്പ് നല്‍കിയത്. ഒരു ഹെക്ടര്‍ സ്ഥലത്ത് 15 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പഞ്ചായത്തില്‍ രണ്ടര ഹെക്ടര്‍ സ്ഥലത്തിലെ കൃഷിയിലേക്ക് 18 ലക്ഷം രൂപയാണ് മത്സ്യബന്ധന വകുപ്പ് നല്‍കിയതെന്ന് ജില്ലാ ഫിഷറീസ് ഓഫീസര്‍ ഡോ. പി. എസ്. അനിത പറഞ്ഞു.