വെള്ളക്കെട്ട് ഒഴിയുന്നില്ല; അടുന്പട നഗറിൽ ദുരിതജീവിതം
1569041
Saturday, June 21, 2025 3:13 AM IST
തിരുവല്ല: മഴയ്ക്കു ശമനമുണ്ടായെങ്കിലും തിരുമൂലപുരം അടുന്പട നഗറിൽ ദുരിതങ്ങൾ നീങ്ങുന്നില്ല. തിരുവല്ല നഗരസഭ 17-ാം വാർഡിലെ നഗറിലാണ് തീരാ വെള്ളക്കെട്ട്. നഗറിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ഈ മനുഷ്യനിർമിത ദുരിതത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ദുരിതം ഏകദേശം 25 ഓളം വീട്ടുകാർക്കാണ്.
പ്രദേശത്തു താമസിക്കുന്ന കുട്ടികളും വയോധികരും വിദ്യാർഥികളും തൊഴിലാളികളും കഷ്ടപ്പാടിലായി. വയൽ നിറഞ്ഞ പ്രദേശത്തു കോളനി നവീകരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന ഫണ്ടിൽ ഒരു കോടി രൂപയോളം ചെലവഴിച്ച് വയലിനു സമാന്തരമായി കല്ലുകെട്ടി കോൺക്രീറ്റ് ചെയ്തതോടെ പെയ്ത്തു വെള്ളവും മഴയിൽ ഒഴുകിയെത്തുന്ന വെള്ളവും കെട്ടി നിൽക്കുന്നതാണ് പ്രദേശവാസികൾക്ക് വിനയായത്.
അഞ്ചുവർഷം മുന്പു നഗറിൽ നടന്ന നിർമാണ ജോലികൾ അശാസ്ത്രീയമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രദേശവാസികൾ ഇതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെട്ടവർ പ്രതികരിച്ചില്ല.
പ്രദേശവാസികളുടെ പ്രതിഷേധം വകവയ്ക്കാതെയാണ് നിർമാണം നടത്തിയത്. നഗരസഭാധികൃതരോ കരാറുകാരോ അന്ന് ഇക്കാര്യം മുഖവിലയ്ക്കടുക്കാഞ്ഞതാണ് തങ്ങൾ തീരാ ദുരിതക്കയത്തിലായതെന്നാണ് നാട്ടുകാരുടെ പരാതി.
കുടിവെള്ളവും മലിനപ്പെട്ടു
വെള്ളക്കെട്ട് മൂലം കിണറുകളിലെ ശുദ്ധജലവും മലിനമായി. പൈപ്പു വെള്ളം മാത്രമാണ് ഇപ്പോൾ ആശ്രയം. സ്ഥിരമായ വെള്ളക്കെട്ടു കാരണം കിണറുകൾ ശുചീകരിക്കാനുമാകുന്നില്ല. ശൗചാലയങ്ങളിലെ വെള്ളവും കുടിവെള്ളവുമായി കലരുന്നു. പ്രദേശത്ത് ദുർഗന്ധവും കൊതുകും മൂലം താമസം പോലും ദുഷ്കരമായി. പകർച്ചവ്യാധികൾ പടിവാതിൽക്കലെത്തി നിൽക്കുന്പോഴും ശുചീകരണ ജോലികളിലടക്കം നഗരസഭ ഇടപെടുന്നില്ല.
നിരവധി തവണ ബന്ധപ്പെട്ടവരോടു പരാതിപ്പെട്ടെങ്കിലും വെള്ളം ഒഴുക്കിക്കളയാൻപോലും സംവിധാനം ഒരുക്കിയിട്ടില്ല.
പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് നിരവധി നിർമാണത്തെക്കുറിച്ച് നഗരസഭ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിക്കുമ്പോൾ അഞ്ച് വർഷത്തിലേറെയായി ഇവിടെയുള്ള വെള്ളക്കെട്ട് മാറ്റാൻ പദ്ധതിയില്ല.
വീടുകൾക്കും സുരക്ഷയില്ല
വീടുകൾക്കു ചുറ്റും സ്ഥിരമായ വെള്ളക്കെട്ട് ആയതോടെ വീടുകൾക്കും ഭീഷണിയായി. ആഴ്ചകളും മാസങ്ങളും നീളുന്നതാണ് വെള്ളക്കെട്ട്. സ്ഥിരമായ വെള്ളക്കെട്ടു കാരണം വീടുകളുടെ ഭിത്തികൾക്ക് ബലക്ഷയം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വീടുകൾ ഏതു നിമിഷവും നിലംപൊത്തി ജീവാപായം ഉണ്ടാകുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. കാലവർഷം പെയ്തൊഴിഞ്ഞാലും നഗരസഭ 17-ാം വാർഡിലെ തിരുമലപുരം അടുമ്പട നഗറിലെ നൂറോളം ആളുകളുടെ ദുരിതക്കാലത്തിന് ശമനമില്ല.