ശബരിമല റോപ് വേ: കേന്ദ്രാനുമതിക്കായി സംസ്ഥാന സർക്കാർ ഇടപെടും
1569031
Saturday, June 21, 2025 2:59 AM IST
പത്തനംതിട്ട: ശബരിമല റോപ് വേ പദ്ധതിക്ക് കേന്ദ്രാനുമതിക്കായി സംസ്ഥാന സർക്കാർ ഇടപെടും. സംസ്ഥാന വന്യജീവി ബോർഡ് പദ്ധതിക്ക് അനുമതി നൽകിയതിനു പിന്നാലെ കേന്ദ്രാനുമതിക്കുള്ള ശിപാർശ ഉടൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സർക്കാർ കൈമാറും.
ജൂലൈയിൽ നടക്കുന്ന കേന്ദ്ര വനം വന്യജീവി ബോർഡ് യോഗത്തിൽ പദ്ധതി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ അനുമതി കിട്ടിയാൽ ചിങ്ങം ഒന്നിന് തറക്കല്ലിടാനാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.
കേന്ദ്രാനുമതി ലഭിച്ചാൽ രണ്ടുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് റോപ് വേ നിർമാണം ബിഒടി അടിസ്ഥാനത്തിൽ ഏറ്റെടുത്ത 18 സ്റ്റെപ്പ്സ് ദാമോദർ കേബിൾ കാർ കമ്പനി ദേവസ്വം ബോർഡിനെ അറിയിച്ചിരിക്കുന്നത്. മണ്ഡലകാലത്ത് നിർമാണജോലികൾ നിർത്തിവയ്ക്കാനും ഇവർ സമ്മതം അറിയിച്ചിരുന്നു.
ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗമാണ് പദ്ധതി കേന്ദ്ര വനം പരസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കാൻ തീരുമാനിച്ചത്. ഇവർ അനുമതി നൽകിയാൽ മാത്രമേ പദ്ധതിക്കായി വനംഭൂമി വിട്ടു ലഭിക്കുകയുള്ളൂ.
പമ്പ ഹിൽടോപ്പിൽ നിന്ന് ശബരിമല സന്നിധാനത്തെ പോലീസ് ബാരക് വരെയുള്ള 2.7 കിലോമീറ്റർ ദൂരത്തിൽ റോപ്വേ നിർമിക്കാനാണ് ദേവസ്വംബോർഡ് പദ്ധതി. 10 മിനിറ്റാകും യാത്രാസമയം. പതിറ്റാണ്ടുകളായി ആലോചനകളിലുണ്ടായിരുന്നെങ്കിലും വി.എൻ. വാസവൻ ദേവസ്വം മന്ത്രിയായതോടെയാണ് പദ്ധതി നടത്തിപ്പ് വീണ്ടും സജീവമായത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി ക്രമങ്ങൾ ദേവസ്വം മന്ത്രി വേഗത്തിലാക്കുകയായിരുന്നു.
റോപ് വേയ്ക്കു വേണ്ടത് 4.5336 ഹെക്ടർ
റാന്നി വനം ഡിവിഷൻ, പെരിയാർ കടുവ സങ്കേതം എന്നിവയിലൂടെ കടന്നുപോകുന്ന റോപ്വേക്കായി 4.5336 ഹെക്ടർ വനഭൂമിയാണ് ആവശ്യം. ഈ വനഭൂമിക്കു പകരം കുളത്തൂപ്പുഴ കട്ടിളപ്പാറയിൽ അത്രയും തന്നെ സ്ഥലം റവന്യു ഭൂമി വനംവകുപ്പിന് കൈമാറിയിട്ടുമുണ്ട്.
റോപ് വേക്ക് വേണ്ടി 80 മരം മുറിക്കേണ്ടി വരുമെന്നാണ് കണക്ക്. റോപ് വേ കടന്നുപോകുന്ന ഭാഗത്തെ സൈറ്റ് സ്കെച്ച്, മുറിക്കേണ്ട മരങ്ങളുടെ ഗൂഗിൾ സ്കെച്ച് എന്നിവ ഉൾപ്പെടെ വനം വകുപ്പ് ആവശ്യപ്പെട്ട എല്ലാ രേഖകളും ദേവസ്വം ബോർഡിനു വേണ്ടി റോപ്വേ നിർമാണ കമ്പനിയായ18 സ്റ്റെപ് ദാമോദർ റോപ്വേ ഇൻഫ്രാസ്ട്രക്ചറൽ (പ്രൈവറ്റ്) ലിമിറ്റഡ് കൈമാറിയിരുന്നു.
ഇതേത്തുടർന്ന് റാന്നി ഡിഎഫ്ഒ, പെരിയാർ കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടർഎന്നിവർ അനുകൂല റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചായിരുന്നു സംസ്ഥാന വന്യജീവി ബോർഡ് യോഗം പദ്ധതിക്കായി വനംഭൂമി വിട്ടുനൽകാനുള്ള ശിപാർശ കേന്ദ്രത്തിനു സമർപ്പിക്കാൻ തീരുമാനിച്ചത്.
ചരക്കുനീക്കമാണ് പ്രധാനമായും റോപ് വേയിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ആംബുലൻസ് സർവീസും സജ്ജീകരിക്കും. രോഗികൾക്കും പ്രായമായവർക്കും ഡോളിയിൽ സഞ്ചരിക്കുന്നവർക്കും അടിയന്തരഘട്ടങ്ങളിലും റോപ് വേ അനുവദിക്കുന്നതും ആലോചനയിലുണ്ട്.