അടൂർ നഗരസഭാധ്യക്ഷ സ്ഥാനം; എൻസിപിക്കു പിന്നാലെ കേരള കോൺഗ്രസ് - എമ്മും അവകാശവാദം ഉന്നയിച്ചു
1569034
Saturday, June 21, 2025 2:59 AM IST
അടൂർ: നഗരസഭയിൽ സിപിഎം പ്രതിനിധി അധ്യക്ഷ സ്ഥാനം രാജിവച്ച ഒഴിവിൽ അവകാശവാദം ഉന്നയിച്ച് കേരള കോൺഗ്രസ് -എമ്മും. നേരത്തെ എൻസിപിയും അധ്യക്ഷ സ്ഥാനത്തിന് അവകാശം ഉന്നയിച്ചിരുന്നു.
മുനിസിപ്പൽ ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് എൽഡിഎഫിൽ കത്തു നൽകിയതായി കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് സജി അലക്സ് എൽഡിഎഫ് കൺവീനർക്കും സിപിഎം ജില്ലാ സെക്രട്ടറിക്കും കത്തു നൽകി. എൽഡിഎഫിൽ സിപിഎം -7 സിപിഐ -6 കേരള കോൺഗ്രസ് - എം ഒന്ന്, എൽഡിഎഫ് സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്ര കൗൺസിലർ അലാവുദ്ദീൻ പിന്നീട് എൻസിപിയിൽ ചേർന്നു.
ആദ്യ രണ്ടുവർഷം സിപിഐയിലെ ഡി. സജിയായിരുന്നു ചെയർമാൻ. തുടർന്ന് രണ്ടര വർഷം സിപിഎം ചെയർമാൻ പദവി പങ്കിട്ടു. ചെയർപേഴ്സൺ ആയിരുന്ന സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദ് രാജിവെച്ചതിനേ തുടർന്നാണ് ജൂലൈ രണ്ടിന് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരള കോൺഗ്രസ് - എം കൗൺസിലറായ അജി പാണ്ടിക്കുടിക്ക് അവശേഷിക്കുന്ന കാലയളവിൽ ചെയർമാൻ സ്ഥാനം നൽകണമെന്നാണ് കേരള കോൺഗ്രസ് - എം ആവശ്യപ്പെട്ടിരിക്കുന്നത്.
അലാവുദ്ദീനെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് എൻസിപിയും എൽഡിഎഫിനു കത്തു നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജാണ് കത്ത് നൽകിയിരിക്കുന്നത്. ഘടകകക്ഷികളുടെ ആവശ്യങ്ങൾ എൽഡിഎഫ് യോഗം ചർച്ച ചെയ്തേക്കും.
സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളിൽ കുടുങ്ങിയാണ് ദിവ്യ റെജി മുഹമ്മദ് സ്ഥാനം രാജിവച്ചത്. അധ്യക്ഷ സ്ഥാനത്തു പാർട്ടിയിൽ നിന്നു തന്നെ മറ്റൊരാളെ നിർദേശിക്കാനുള്ള തയാറെടുപ്പിലായിരുന്നു സിപിഎം. അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് സിപിഎമ്മിൽ തന്നെ ഒന്നിലധികം പേർ രംഗത്തുണ്ട്. ഇതിനിടെയിലാണ് ഘടകകക്ഷികളുടെ അവകാശവാദം.