റാന്നി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ആക്രമണകാരികളായി നായ്ക്കൾ
1569042
Saturday, June 21, 2025 3:13 AM IST
റാന്നി: താലൂക്ക് ഓഫീസും കോടതിയും പ്രവർത്തിക്കുന്ന താലൂക്കാസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷനും പരിസരങ്ങളും കേന്ദ്രീകരിച്ച് തെരുവുനായ്ക്കൾ ആക്രമണകാരികളായി മാറുന്നു. കഴിഞ്ഞയാഴ്ച രണ്ട് സർക്കാർ ജീവനക്കാർക്കാണ് സിവിൽ സ്റ്റേഷൻ പരിസരത്തു നായയുടെ കടിയേറ്റത്. വ്യാഴാഴ്ച കോടതി വിട്ടിറങ്ങിവന്ന ജൂണിയർ അഭിഭാഷക നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
നായ്ക്കൾ ആക്രമിക്കാനെത്തുന്നതു കണ്ടു ഭയന്ന് നിലത്തു വീണ അഭിഭാഷക തുലാപ്പള്ളി നിമ്മി ആനി തോമസിനു നേരേ ചീറിയടുത്ത നായ്ക്കളെ ഓടിയെത്തിയവരാണ് അകറ്റിയത്. ബോധക്ഷയം ഉണ്ടായതിനേ തുടർന്ന് അഭിഭാഷകയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കോടതി, താലൂക്ക് ഓഫീസ്, സിവിൽ സപ്ലൈസ്, ഫയർ ഫോഴ്സ് തുടങ്ങി നാല്പതോളം ഓഫീസുകളാണ് റാന്നി മിനി സിവിൽ സ്റ്റേഷൻ കേന്ദീകരിച്ചു പ്രവർത്തിക്കുന്നത്. ഒരു ഡസനിലേറെ നായ്ക്കൾ ഓഫീസ് പരിസരങ്ങളിൽ തങ്ങുന്നുണ്ട്.
ഏറെക്കാലമായി ഇവിടെയുള്ള നായ്ക്കളാണിവ. ജീവനക്കാർ പതിവായി ഭക്ഷണം നൽകുന്നതിനാലാണ് ഇവ സിവിൽ സ്റ്റേഷൻ പരിസരത്തു തന്നെ തങ്ങുന്നതെന്ന് പറയുന്നു. ഓഫീസ് വരാന്തകളിലാണ് രാത്രിയിലും പകലും ഇവ തങ്ങുന്നത്.
ചില ജീവനക്കാർ രാവിലെയും ഉച്ചയ്ക്കും ഇവയ്ക്കു പതിവായി ഭക്ഷണം നൽകാറുണ്ട്. നായ്ക്കൾ ജീവനക്കാർക്കും അഭിഭാഷകർക്കും വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിലെത്തുന്നവർക്കും ഭീഷണിയാണെന്ന പരാതിയും ഉയരുന്നുണ്ട്. വിഷയം താലൂക്ക് സഭയിലും പഞ്ചായത്ത് തലത്തിലും ഉന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ല.
റാന്നി ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ഓഫീസ് പരിസരങ്ങളെങ്കിലും നായ പിടിത്തമോ എബിസി പ്രവർത്തനമോ പഞ്ചായത്ത് ഇപ്പോൾ ഏറ്റെടുത്തു നടത്തുന്നില്ല.