നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍
1569271
Sunday, June 22, 2025 3:08 AM IST
പത്തനംതിട്ട: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി ജില്ലയില്‍ പോളിംഗ് ബൂത്തുകള്‍ പുനഃക്രമീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ. 1100 ഉം അതില്‍ കൂടുതലും വോട്ടര്‍മാരുള്ള ബൂത്തുകള്‍ ക്രമീകരിച്ചാല്‍ മാത്രമേ 1200ല്‍ പരിമിതപ്പെടുത്താന്‍ കഴിയൂ.
പുനഃക്രമീകരിക്കുന്ന പോളിംഗ് ബൂത്തുകള്‍ അതേ സ്ഥാപനത്തില്‍ തന്നെ സജ്ജമാക്കുന്നതിനും സ്ഥല സൗകര്യം ലഭ്യമല്ലാത്ത ഇടങ്ങളില്‍ ഏറ്റവും അടുത്തുള്ള സ്ഥലത്തു പുതിയ പോളിംഗ് ബൂത്ത് ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പുതുതായി ക്രമീകരിക്കുന്ന ബൂത്തുകള്‍ വില്ലേജ് ഓഫീസര്‍, ബിഎല്‍ഒ, ബിഎല്‍എ എന്നിവര്‍ അടങ്ങുന്ന സംഘം കണ്ടെത്തേണ്ടതും ബന്ധപ്പെട്ട ഉപവരണാധികാരികള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അറിയിച്ചു.
1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാടില്ല.
ഇക്കാര്യം ബോധപൂര്‍വം മറച്ചുവച്ച് മറ്റു സ്ഥലങ്ങളില്‍ വോട്ടര്‍പട്ടിയില്‍ പേര് ചേര്‍ക്കുന്നത് വകുപ്പ് 31 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നിലവില്‍ ഇത്തരത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. ബിഎല്‍എമാരുടെ നിയമനം പൂര്‍ത്തിയാക്കാത്ത മണ്ഡലങ്ങളില്‍ അടിയന്തരമായി ഇവരെ നിയമിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ലിസ്റ്റ് ഇആര്‍ഒമാര്‍ക്ക് ലഭ്യമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഓമല്ലൂര്‍ ശങ്കരൻ, എ.അബ്ദുല്‍ ഹാരിസ്, വി.കെ. പുരുഷോത്തമന്‍പിള്ള, ആർ.ജയകൃഷ്ണന്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്. ഹനീഫ്, ഇആര്‍ഒമാരായ സുമിത്ത് കുമാര്‍ ഠാക്കൂർ, മിനി തോമസ്, ആർ. ശ്രീലത, എം. ബിപിന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.