വിഭാഗീയത ഒഴിവാക്കാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ വിഭജനം
1569265
Sunday, June 22, 2025 2:58 AM IST
പുല്ലാട്: വിഭാഗീയത രൂക്ഷമായതോടെ സിപിഎം പുല്ലാട് ലോക്കല്‍ കമ്മിറ്റി വിഭജിക്കുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിലാണ് വിഭജന തീരുമാനമുണ്ടായത്. ലോക്കല്‍ കമ്മിറ്റി വിഭജിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം സെക്രട്ടറി രാജു ഏബ്രഹാം യോഗത്തെ അറിയിച്ചു.
തിരുവല്ല - കുമ്പഴ സംസ്ഥാന പാതയില്‍ പുല്ലാട് ജംഗ്ഷൻ പടിഞ്ഞാറ് ഭാഗം സൗത്ത് ലോക്കല്‍ കമ്മിറ്റിയായും വടക്ക് ഭാഗം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുമായിട്ടാണ് വിഭജിക്കുന്നത്. ഏരിയ കമ്മിറ്റി യോഗത്തില്‍ ജി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയെ കൂടാതെ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവും യോഗത്തില്‍ പങ്കെടുത്തു.
കോയിപ്രം ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളാണുള്ളത്. പുല്ലാട്, കുമ്പനാട് എന്നീ രണ്ട് ലോക്കല്‍ കമ്മിറ്റികളാണ് ഇപ്പോള്‍ നിലവിലുള്ളത്. ആദ്യകാലത്ത് കോയിപ്രം ലോക്കല്‍ കമ്മിറ്റി മാത്രമേ പഞ്ചായത്തില്‍ ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിലുണ്ടായിരുന്ന വര്‍ധനയേ തുടര്‍ന്ന് തിരുവല്ല താലൂക്ക് കമ്മിറ്റി വിഭജിച്ച് ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി ഉണ്ടാക്കുകയും അതിന്റെ കീഴില്‍ കോയിപ്രം ലോക്കല്‍ കമ്മിറ്റിയെ രണ്ടായി തിരിച്ച് പുല്ലാട്, കുമ്പനാട് എന്ന രീതിയില്‍ ഘടകങ്ങള്‍ രൂപീകരിക്കുകയുമായിരുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയിലും ചേരിപ്പോരിലും സംസ്ഥാന സെക്രട്ടറി തന്നെ ഇടപെടുകയും മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ സി.എസ്. സുജാതയെ ചെയര്പേഴ്സണാക്കിക്കൊണ്ട് അന്വേഷണ കമ്മീഷന് രൂപീകരിക്കുകയും ചെയ്തിരിക്കുകയാണ്.
മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു പോലീസ് കസ്റ്റഡിയിലെടുത്ത പുല്ലാട് ലോക്കല്‍ കമ്മിറ്റിയംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിയെടുത്ത തീരുമാനം ജില്ലാ നേതൃത്വം അംഗീകരിച്ചു. എന്നാല്‍ പോലീസ് വ്യാജ എഫ്ഐആറാണ് ഇതിന്റെ പേരില്‍ ഉണ്ടാക്കിയതെന്ന ഒരു വിഭാഗത്തിന്റെ ആക്ഷേപം അന്വേഷിക്കാന്‍ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയിലെ മൂന്നംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മീഷനെ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തീരുമാനിക്കുകയും ചെയ്തു.
പുതിയ നോര്‍ത്ത് കമ്മിറ്റിയില്‍ കോയിപ്രം ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകളും സൗത്ത് കമ്മിറ്റിയില്‍ അഞ്ച് വാര്‍ഡുകളും നിലവിലെ കുമ്പാട് ലോക്കല്‍ കമ്മിറ്റിയില്‍ ഏഴ് വാര്‍ഡുകളും ഉണ്ടാകണമെന്ന നിലയിലാണ് വിഭജനം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
വിഭാഗീയതയും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏത് ഉന്നതനായാലും പാര്‍ട്ടിയില്‍ സ്ഥാനം ഉണ്ടായിരിക്കില്ല എന്ന കടുത്ത നിലപാടാണ് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഏരിയ കമ്മിറ്റി യോഗത്തില്‍ സ്വീകരിച്ചെന്നു പറയുന്നു.
പുതിയ ലോക്കല്‍ കമ്മിറ്റിയില്‍ ആരൊക്കെ വേണമെന്ന് ആലോചിക്കാന്‍ പുല്ലാട് മേഖലയില്‍ നിന്നുള്ള ഇരവിപേരൂര്‍ ഏരിയ കമ്മിററിയിലുള്ള മെംബര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവും പങ്കെടുക്കാനും തീരുമാനിച്ചു. ഇതിന് ശേഷമായിരിക്കും വിഭജന വിഷയം പുല്ലാട് ലോക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.