രഞ്ജിതയ്ക്കു യാത്രാമൊഴിയേകാൻ നാട് ഒഴുകിയെത്തി
1570147
Wednesday, June 25, 2025 3:53 AM IST
പുല്ലാട്: കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നാടിന്റെ കണ്ണീരോർമയായ രഞ്ജിത ജി. നായർക്ക് യാത്രമൊഴിയേകാൻ പുല്ലാട്ടേക്ക് വൻ ജനപ്രവാഹം.അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായരുടെ മൃതദേഹം ഇന്നലെ ജന്മനാട്ടിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനായി വൻ ജനാവലിയാണ് തടിച്ചുകൂടിയത്.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന മന്ത്രിമാരായ വി.എൻ. ശിവൻകുട്ടിയും ജി.ആർ. അനിലും വിവിധ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ ചേർന്നാണ് ബന്ധുക്കൾക്കൊപ്പം ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് വിലാപയാത്രയായി പുല്ലാട്ടേക്ക് പുറപ്പെട്ടു.
9.20ന് രഞ്ജിതയുടെ മാതൃവിദ്യാലയമായ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ വിലാപയാത്ര എത്തി. ആംബുലൻസിൽ നിന്നും മൃതദേഹ പേടകം പുറത്തെടുത്ത് സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പന്തലിലേക്ക് നീക്കി.
മൃതദേഹത്തെ അഹമ്മദാബാദിൽ നിന്നും അനുഗമിച്ച സഹോദരൻ രഞ്ജിത്തും ബന്ധു ഉണ്ണിക്കൃഷ്ണനും മറ്റൊരു സഹോദരനായ രതീഷും മറ്റു ബന്ധുക്കളും ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം അജയകുമാർ വല്ല്യുഴത്തിലും അടക്കം മൃതദേഹം ഏറ്റുവാങ്ങി.
രഞ്ജിതയോടൊപ്പം സ്കൂളിലും നഴ്സിംഗ് കോളജിലും പഠിച്ചവരും നേരത്തെ ജോലി ചെയ്ത ഗൾഫ് രാജ്യങ്ങളിലുള്ളവരും ബന്ധുക്കളും സ്കൂൾ അധ്യാപകരും അടക്കം നിറകണ്ണുകളോടെ പേടകത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രിമാരായ വി.എൻ. വാസവനും സജി ചെറിയാനും അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചവരെ നീണ്ടു നിന്ന പൊതുദർശനത്തിൽ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ എത്തി. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പുല്ലാട് സ്കൂളിലും വീട്ടിലും എത്തി അന്തിമോപചാരം അർപ്പിച്ചു.
കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂർ, ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, തഹസില്‍ദാര്‍ സിനിമോള്‍ മാത്യു എന്നിവര്‍ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
രഞ്ജിതയുടെ മക്കളായ ഇന്ദുചൂഡന് പഠിക്കുന്ന ശ്രീവിവേകാനന്ദ സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികളും മകള്‍ ഇന്ദിതയുടെ വിദ്യാലയമായ ഇരവിപേരൂർ ഒഇഎം സ്കൂളിലെ കൂട്ടുകാരികളും യൂണിഫോം അണിഞ്ഞ് പ്രണാമവുമായി എത്തിയത് കണ്ടു നിന്നവരെ ഈറനണിയിച്ചു.
ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ
രഞ്ജിത ജി. നായരുടെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ പ്രമുഖരുടെ നിര തന്നെയുണ്ടായി. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ, മുന്‍ കേന്ദ്ര മന്ത്രി പി. ജെ. കുര്യൻ, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ. ജനീഷ്കുമാർ, പ്രമോദ് നാരായണ്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ, ബിജെപി ജില്ലാ പ്രസിഡന്റ് വി. എ. സൂരജ്, ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ,
യാക്കോബായ സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, സംസ്ഥാന ആസൂത്രണ സമിതിയംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, സിപിഎം സംസ്ഥാന സമിതിയംഗം കെ. പി. ഉദയഭാനു, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ത്രിതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർ സ്കൂളിലും വീട്ടിലുമായി എത്തി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നോര്‍ക്കയ്ക്കു വേണ്ടി പ്രോജക്ട് മാനേജര്‍ ആർ.എം. ഫിറോസ് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.