കേഴ്വിയുടെ ലോകം അന്യമായ ശിവാനി ഇനി നിയമ പഠനത്തിലേക്ക്
1569894
Tuesday, June 24, 2025 3:56 AM IST
റാന്നി: എനിക്ക് ഉണ്ടായ പോരായ്മകളെ കീഴ്പ്പെടുത്തി വിജയിച്ചു കയറണം; എന്റെ വിജയം എന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു കുട്ടികൾക്കും മാതൃകയാകണം - ശിവാനിയുടെ വാക്കുകൾക്ക് കാരിരുമ്പിന്റെ കരുത്തുണ്ട്. വിധിയെ പഴിചാരി മാറിനിൽക്കുന്ന സമപ്രായക്കാർക്ക് പ്രചോദനമേകുന്നതായിരുന്നു ഈ വാക്കുകൾ.
100 ശതമാനം കേഴ്വി ശക്തി നഷ്ടപ്പെട്ടിട്ടും ഇക്കഴിഞ്ഞ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 96 ശതമാനം മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ റാന്നി സിറ്റഡൽ റസിഡൻഷൽ സ്കൂൾ വിദ്യാർഥിനി ശിവാനിയുടെ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് സദസ് വരവേറ്റത്. റാന്നിയിൽ ദീപികയും ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംഘടിപ്പിച്ച ആദരം 2025 വേദിയിലാണ് ശിവാനി തന്റെ അഭിലാഷങ്ങൾ തുറന്നു പറഞ്ഞത്. ആദരം 2025 ഉദ്ഘാടനം ചെയ്ത പ്രമോദ് നാരായൺ എംഎൽഎ ശിവാനിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. എംഎൽഎയുടെ വാക്കുകൾ കേൾക്കാൻ കഴിയാത്തതിനാൽ അമ്മ ശരണ്യ മകൾക്ക് മനസിലാക്കി കൊടുത്തു.
ബിസിനസുകാരനും ഫോട്ടോഗ്രാഫറുമായ റാന്നി കരികുളം മണ്ണുങ്കലിൽ രൺജു ശ്രീറാമിന്റെയും ലാംഗ്വേജ് തെറാപ്പിസ്റ്റ് ശരണ്യയുടെയും മൂത്തമകളാണ് ശിവാനി. സഹോദരൻ ശിവം പ്ലസ് വൺ വിദ്യാർഥിയാണ്.
അമ്മ ശരണ്യ സംസാരിക്കുമ്പോൾ ചുണ്ടുകൾ അനങ്ങുന്നത് കണ്ടാണ് ശിവാനി കാര്യങ്ങൾ ഗ്രഹിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൂർണമായും കേഴ് വി ശക്തി നഷ്ടപ്പെട്ടെങ്കിലും തുടർന്ന് വിധിയെ പഴിച്ചിരിക്കാൻ തയാറാകാതെ തനിക്കും മറ്റുള്ളവരെ പോലെ ആകണം എന്ന വാശിയായിരുന്നു ശിവാനിക്ക്. രക്ഷകർത്താക്കളും അധ്യാപകരും ഒപ്പം കൂടിയപ്പോൾ പന്ത്രണ്ടാം ക്ലാസിൽ ഹ്യുമാനിറ്റീസ് മുഖ്യവിഷയമാക്കി സന്പൂർണ എ വൺ.
സിറ്റാഡൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബിൻ ടി. ജയിംസ് അടക്കമുള്ള അധ്യാപകരുടെ അകമഴിഞ്ഞ സഹായവും ഉണ്ടായിരുന്നതായി ശിവാനി പറഞ്ഞു. ഈ വാശി തന്നെയാണ് ഡ്രൈവിംഗ് പഠിക്കാനും തുനിഞ്ഞിറങ്ങിയത് ഇപ്പോൾ ലേണേഴ്സ് എടുത്തു. എൽഎൽബിയും തുടർന്ന് സിവിൽ സർവീസുമാണ് ലക്ഷ്യം. സിവിൽ സർവീസിൽ ഏതു മേഖലയിലേക്കെന്നു ചോദിച്ചാൽ അതിനും ഉത്തരമുണ്ട്. ഫോറിൻ സർവീസിനാണ് താത്പര്യം.
എൽഎൽബി പഠനത്തിനായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സിലെ ലോ കോളജിൽ ബിരുദ കോഴ്സിന് അഡ്മിഷൻ എടുത്തു.
പഠനത്തിലെ മികവ്
മാതാപിതാക്കളുടെയും അധ്യാപകരുടെയും ചുണ്ടനക്കം ഹൃദിസ്ഥമാക്കി അവ വാക്കുകളായി ചേർത്ത് ഗ്രഹിക്കുന്നതാണ് ശിവാനിയുടെ പഠനമികവ്.
ഹയർ സെക്കൻഡറി കാലയളവിലെ രണ്ടു വർഷവും അധ്യാപകരുടെ പ്രത്യേക പരിഗണനയും ശ്രദ്ധയും ശിവാനിയുടെ വിജയത്തിനു പിന്നിലുണ്ടെന്ന് മാതാവ് ശരണ്യ പറഞ്ഞു.
എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള 12 വർഷം അത്തിക്കയം എസ്എൻ സെൻട്രൽ സ്കൂളിലായിരുന്നു പഠനം. ശ്രവണ സഹായിയുടെ സഹായത്തോടെയായിരുന്നു പഠനം. ആദ്യ കാലങ്ങളിൽ അല്പമൊക്കെ കേൾവിയുണ്ടായിരുന്നു. സ്കൂളിലെ ടീച്ചർമാർ പ്രത്യേക പരിഗണന നൽകി. കുട്ടിയുടെ ഏറ്റവും അടുത്തെത്തി മുഖത്തു നോക്കി കാര്യങ്ങൾ പറഞ്ഞു കൊടുത്തു.
സംസാരത്തിലും പിന്നിലായിരുന്ന കുട്ടിയെ സംസാരലോകത്തേക്ക് കൂടുതലായി കൊണ്ടുവന്നത് എസ്എൻ സ്കൂളിലെ അധ്യാപകരുടെ മികവിലാണ്. സഹപാഠികളായ കുട്ടികളും ഇക്കാര്യത്തിൽ ശിവാനിക്ക് പിന്തുണയേകി.
ഇതിനിടെ സ്പീച്ച് തെറാപ്പിസ്റ്റായി പരിശീലനം നേടിയെടുത്ത മാതാവ് ശരണ്യയും മകൾക്ക് തുണയായി. ഇതോടെ കേഴ്വിയുടെ ലോകം ശിവാനിക്ക് അന്യമാകുകയായിരുന്നു. പത്താംക്ലാസിനുശേഷം സിറ്റഡൽ സ്കൂളിലെത്തിയപ്പോൾ പ്രിൻസിപ്പലും അധ്യാപകരും പ്രത്യേക പരിഗണനയും കരുതലും നൽകി.
ശിവാനിയുടെ പഠന മികവിന്റെ മറ്റൊരു രഹസ്യം രാത്രി പഠനമാണ്. സ്കൂൾ സമയത്തിനു ശേഷം വീട്ടിൽ വന്ന് അത്യാവശ്യം ഉറങ്ങി ക്ഷീണം തീർത്ത ശേഷം രാത്രിയാണ് പഠനം. എല്ലാവരും ഉറങ്ങുമ്പോൾ തനിക്ക് പഠനം എളുപ്പമാകുമെന്ന് ശിവാനി പറയുന്നു.