കടുവയും കാട്ടാനയും മലയോരത്തിന്റെ ഉറക്കം കെടുത്തുന്നു; കണ്ടത് പോലീസെങ്കിലും കടുവയെന്ന് ഉറപ്പിക്കാതെ വനംവകുപ്പ്
1569895
Tuesday, June 24, 2025 3:56 AM IST
കോന്നി: തണ്ണിത്തോട് - കോന്നി വനപാതയിലെ തണ്ണിത്തോട് മൂഴിയിൽ കടുവയെ കണ്ടതായി പോലീസ് പട്രോളിംഗ് സംഘം പറയുന്പോഴും സ്ഥിരീകരണം ഇല്ലെന്ന് വനംവകുപ്പ്. ശനിയാഴ്ച പുലർച്ചെ ഒന്നിന് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ഇന്റർലോക്ക് പാകിയ റോഡിൽ കടുവയെ കണ്ടത്. വനപാലകരെ വിവരം അറിയിച്ചതിനേ തുടർന്ന് ഇന്നലെ പരിശോധനകൾ നടത്തി കാമറ സ്ഥാപിച്ചു. കടുവയുടെ കാൽപ്പാടുകളോ മറ്റ് സാന്നിധ്യമോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വനപാതയിൽ കാട്ടാനകൾ, കാട്ടുപോത്തുകൾ, മ്ലാവുകൾ എന്നിവയുടെ സാന്നിധ്യം പതിവാണ്. തണ്ണിത്തോട് മൂഴി വനപ്രദേശം ജനവാസ മേഖലകളോടു ചേർന്നുള്ളതാണ്. വനപാതയോടു ചേർന്നാണ് കല്ലാർ ഒഴുകുന്നത്. വനത്തിൽ നിന്ന് കല്ലാറ്റിൽ വെള്ളം കുടിക്കാൻ എത്തുന്ന വന്യമൃഗങ്ങൾ ഇവിടെ റോഡ് മുറിച്ച് കടക്കുന്നതും പതിവാണ്. വനപാതയുടെ ഒരുവശം റാന്നി വനം ഡിവിഷനിലെ വനവും മറുവശം കോന്നി വനം ഡിവിഷനിലെ വനവുമാണ്. റോഡിലെ എലിമുള്ളംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗങ്ങളിൽ ഏഴ് ആനത്താരകളുണ്ട്.
ആളുകൾ ഭീതിയിൽ
കടുവയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മുന്പും ഈ പ്രദേശങ്ങളിൽ കടുവ സാന്നിധ്യം ഉണ്ടായതാണ്. 2020ൽ പ്ലാന്റഷൻ കോർപറേഷന്റെ തണ്ണിത്തോട് മേടപ്പാറ റബർ എസ്റ്റേറ്റിൽ ഇറങ്ങിയ കടുവ ടാപ്പിംഗ് തൊഴിലാളിയായ ഇടുക്കി സ്വദേശി ബിനീഷ് മാത്യുവിനെ കൊലപ്പെടുത്തി. കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനകളെ എത്തിച്ച് തെരച്ചിൽ നടത്തി. തുടർന്ന് കടുവയെ മണിയാറിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
2018 ൽ വനമേഖലയിൽ പൊന്നാമ്പൂ ശേഖരിക്കാൻ പോയ കൊക്കാത്തോട് കിടങ്ങിൽ കിഴക്കേതിൽ രവിയെ കടുവ കൊന്നു. തെരച്ചിൽസംഘം രവിയുടെ ശിരസും പിന്നീട് വലതു കാലിന്റെയും വലതു കൈയുടെയും ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ബാക്കിയുള്ള ശരീര ഭാഗങ്ങൾ കടുവ ഭക്ഷിച്ചിരുന്നു.
കടുവയുടെ എണ്ണം കൂടുതൽ
പെരിയാർ ടൈഗർ റിസർവിനു പുറത്തുള്ള കോന്നി വനത്തിലും കടുവകളുടെ എണ്ണം കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ. ശബരിമല, തേക്കടി വനങ്ങളും റാന്നി ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചും പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ്. കോന്നി വനത്തിലെ മണ്ണാറപ്പാറ, നടുവത്തുമൂഴി, കോന്നി റേഞ്ചുകളിൽ വനംവന്യജീവി വകപ്പ് കാമറകൾ വയ്ക്കാറുണ്ടെങ്കിലും കടുവകളുടെ ചിത്രമോ കാൽപ്പാടുകളോ ഇതേവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ഇവയുടെ സാന്നിധ്യം ഉറപ്പിക്കാനാകുന്നില്ലെന്നാണ് വനപാലകർ പറയുന്നത്.
എന്നാൽ കഴിഞ്ഞ മാർച്ചിൽ രണ്ട് കടുവകളുടെ ജഡങ്ങൾ കോന്നി വനത്തിൽ നിന്ന് കിട്ടി. കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ അച്ചൻകോവിലാറിന്റെ തീരത്ത് കഴിഞ്ഞ മാർച്ചിൽ കടുവയുടെ ജഡം കണ്ടെത്തി. നാല് വയസുള്ള കടുവയുടെ ജഡം അഴുകിയ നിലയിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ കൊക്കത്തോട് ആദിച്ചൻപാറയ്ക്ക് സമീപമുള്ള കാഞ്ഞിരപ്പാറയിൽ 15 വയസുള്ള പെൺപുലിയുടെ ജഡവും കണ്ടു.
മൃഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇവ ചത്തതെന്നാണ് വനംവകുപ്പിന്റെ നിഗമനം. 2023ൽ അതുമ്പുംകുളം വരിക്കാഞ്ഞിലി ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
കുളത്തുമണ്ണിൽ സർവനാശം വിതച്ച് കാട്ടാന
കുളത്തുമൺ ഭാഗത്തെ ജനവാസമേഖലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനയുടെ ശല്യം തുടരുകയാണ്. കൃഷിയിടങ്ങൾ പൂർണമായി നശിപ്പിച്ചു. കാട്ടാനകൾക്ക് കൃഷിയിടങ്ങളിൽ ഇഷ്ടഭക്ഷണം ലഭ്യമായതിനൽ ഇത് തീരാതെ ഒഴിയില്ലെന്ന പേരിൽ വനംവകുപ്പും നിസംഗതയിലാണ്. ശല്യമേറുന്പോൾ ആനയെ കാട്ടിലേക്ക് തുരത്താൻ എത്തുമെങ്കിലും പിന്നീട് ഇതേവേഗം ആനൾ തിരികെ വരികയാണ്. ആർആർടി സംഘം ഏറെപണിപ്പെട്ടാണ് ആനയെ തുരത്തുന്നത്. കൈതച്ചക്ക കൃഷിയിൽ ആകൃഷ്ടരായാണ് കാട്ടാന സംഘം കൃഷിയിടത്തിലെത്തിയതെന്നാണ് വനപാലകർ പറയുന്നത്.
കുളത്തുമൺ ക്ഷേത്രത്തിനു സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാന കഴിഞ്ഞദിവസം എത്തിയത്. കുളത്തുമൺ മണ്ണിൽ ഷിബുവിന്റെ തോട്ടത്തിലെ റബർ തൈകളും കാട്ടാന നശിപ്പിച്ചു.
തണ്ണിത്തോട് മണ്ണീറതലമാനത്തും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. തലമാനം പ്ലാവുനിൽക്കുന്നതിൽ അജികുമാർ, പാറക്കടവിൽ അനിൽ, പുത്തൻവിളയിൽ ലൂക്കാ, തുണ്ടിയിൽ ബാബു, സുഭദ്രാലയം സുശീല എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന നാശം വിതച്ചത്.