ഡെനാലി രണ്ടാമതും കീഴടക്കി ഷെയ്ഖ് ഹസൻഖാൻ
1569896
Tuesday, June 24, 2025 3:56 AM IST
പത്തനംതിട്ട: പര്വതാരോഹകന് ഷെയ്ഖ് ഹസന്‍ഖാന്‍ സുരക്ഷിതനായി അലാസ്കയിലെത്തി.
അമേരിക്കയിലെ ഡെനാലി കൊടുമുടി കയറി തിരിച്ചിറങ്ങുമ്പോള്‍ കൊടുങ്കാറ്റിലകപ്പെട്ട മലയാളി പര്വതാരോഹകന് പന്തളം സ്വദേശി ഷെയ്ഖ് ഹസന് ഖാനെ അലാസ്ക ആങ്കുറേജ് നഗരത്തിലെ ഫ്ളാറ്റിലാണ് എത്തിച്ചത്. ഒരാഴ്ച കഴിഞ്ഞ് ജന്മനാടായ പന്തളത്തു തിരികെയെത്താനാകുമെന്നാണ് പ്രതീക്ഷ.
ഡെനാലി പര്‍വതം രണ്ടാമതും കയറിയത് സഹയാത്രിക തമിഴ്നാട് സ്വദേശിനി മുത്തമിള്‍ സെല്‍വി നാരായണനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഷെയ്ഖ് പറഞ്ഞു. 2023 ജൂണില്‍ ഡെനാലിയുടെ നെറുകയിലെത്തി ഷെയ്ഖ് ഹസന് ഖാന് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ഇത്തവണ യാത്രയ്ക്കൊരുങ്ങിയപ്പോള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കിയ ഇന്ത്യന്‍ സൈനികര്‍ക്ക് സല്യൂട്ട് അര്‍പ്പിക്കുന്ന ബാനറും ദേശീയ പതാകയും ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അതു സാധിച്ചു.
തിരിച്ചിറങ്ങിയപ്പോള്‍ സഹയാത്രികയ്ക്കു ശാരീരിക വിഷമതകള്‍ കാരണം ഡെനാലിയിലെ അഞ്ചാമത്തെ ക്യാമ്പില്‍ രണ്ടു ദിവസം കഴിയേണ്ടി വന്നു. ഇതിനിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റിലാണ് തങ്ങളുടെ യാത്ര തടസപ്പെട്ടതെന്ന് ഷെയ്ഖ് ഹസന് ഖാന് പറഞ്ഞു. ഡെനാലിയിലെ കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല.
ഡെനാലി പര്‍വതം പതിനെട്ട് ദിവസം കൊണ്ടാണ് കയറിയത്. ഉയരം 20310അടിയാണ്. യാത്രക്കുള്ള സാധനങ്ങളുമായിട്ടാണ് ഞങ്ങള്‍ രണ്ടുപേരും കൊടുമുടി കയറിയത്. അന്‍പത് കിലോ ഭാരം ചുമക്കണം. തിരിച്ചിറങ്ങുമ്പോഴാണ് സെല്‍വിക്ക് ബുദ്ധിമുട്ടുണ്ടായത്. ഒരു ചുവട് പോലും അനങ്ങാന്‍ പറ്റിയില്ല. രണ്ടു ദിവസത്തേക്ക് കരുതിയ ഭക്ഷണം തീര്‍ന്നു. ക്ഷീണിതരായി നിര്‍ജലീകരണം സംഭവിച്ചു. എങ്ങനെയെങ്കിലും നാലാമത്തെ ക്യാമ്പിലെത്തണം. വലിയ അസുഖങ്ങളോ പരിക്കുകളോ ഇല്ലെങ്കില്‍ അവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തില്ല.
കൈയിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണിലൂടെ അച്ഛനെയും അമ്മയെയും കൂട്ടുകാരെയും വിളിച്ചു. വിദേശ നമ്പരായിട്ടായിരിക്കും മൊബൈലില്‍ കോള്‍ വരിക. ആരും ഫോണെടുത്തില്ല. മാധ്യമ പ്രവര്‍ത്തകനായ സുഹൃത്ത് മുഖേന സന്ദേശം കൈമാറി. ശബ്ദം മുറഞ്ഞതിനേ തുടര്‍ന്ന് മെസേജുകള്‍ അയച്ചു.
സംസ്ഥാന, കേന്ദ്രമന്ത്രിമാര്‍ വഴി വിവരം എംബസിക്ക് കൈമാറുകയായിരുന്നു. ഞങ്ങള്‍ക്കു വേണ്ട സാധനങ്ങളുമായിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. സെല്‍വിയുടെ നില മെച്ചപ്പെട്ടിരുന്നില്ല. എങ്കിലും താഴേക്കിറങ്ങി. കയറുന്നതിനേക്കാള്‍ കഠിനമായിരുന്ന ഭാരം ചുമന്നുള്ള ഇറക്കം. മൂന്ന് ദിവസം കൊണ്ട് എത്തേണ്ട നാലാം ക്യാമ്പിലേക്ക് പതിനെട്ടു മണിക്കൂറില്‍ നടന്നെത്തി. ഇക്കഴിഞ്ഞ ഇരുപതിന് വിമാനം കിട്ടുന്ന ബേസ് ക്യാമ്പിലെത്തി. ഇപ്പോള്‍ ആങ്കുറേജിലാണുള്ളത്.
പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയില്‍ ദാറുല്കരാം വീട്ടില്‍ അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകനാണ് ഷെയ്ഖ് ഹസന് ഖാന്. ഖദീജ റാണിയാണ് ഭാര്യ. മകള്‍ ജഹനാര.