രഞ്ജിതയുടെ ഓർമകളിൽ കൂട്ടുകാരികളും അധ്യാപകരും
1570148
Wednesday, June 25, 2025 3:53 AM IST
പുല്ലാട്: രഞ്ജിതയുടെ ഭൗതീക ശരീരത്തിനരുകില്‍ മണിക്കൂറുകളോളം നിറമിഴികളോടെ ഇരുന്നവരിൽ അധ്യാപകരും സഹപാഠികളും സുഹൃത്തുക്കളുമുണ്ടായിരുന്നു. രഞ്ജിതയുടെ സഹപാഠി കൂടിയായ ദീപ്തി ടീച്ചറുടെ മനസിലൂടെ കടന്നു പോയത് പ്രിയ കൂട്ടുകാരിക്കൊപ്പം കളിച്ചു വളര്‍ന്ന കുട്ടിക്കാലത്തിന്റെ ഓർമകളായിരുന്നു.
പരസ്പരം കൈകോര്‍ത്ത്, പാഠ്യ വിഷയങ്ങള്‍ അയവിറക്കി നടന്ന സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ രഞ്ജിതയുടെ ഭൗതിക ശരീരം എത്തിയപ്പോള്‍ മുതല്‍ പ്രിയ കൂട്ടുകാരിക്കരികില് വേര്‍പാടിന്റെ നൊമ്പരവുമായി ദീപ്തി മോഹനും ഇടം പിടിച്ചിരുന്നു. കൂട്ടുകാരി എന്നതിനുപരി അയല്‍ക്കാരി കൂടിയായിരുന്നു ദീപ്തി. കുട്ടിക്കാലം മുതല്‍ നിറ ചിരിയോടുകൂടി മാത്രമേ രഞ്ജിതയെ കണ്ടിട്ടുള്ളൂ.
പാട്ടുപാടിയും നൃത്തമാടിയും ചെലവഴിച്ച വിദ്യാഭ്യാസ കാലത്ത് അധ്യാപകര്‍ മിടുമിടുക്കി എന്ന് വിശേഷിപ്പിച്ചത് രഞ്ജിതയെ മാത്രം. ഒന്നിനും മാറ്റി നിര്‍ത്താതെ മുന്‍ നിരയില്‍ നിന്ന വിദ്യാർഥിനിയായിരുന്നു അവളെന്ന് ദീപ്തി അനുസ്മരിച്ചു.
മൃതദേഹം ഉള്‍ക്കൊണ്ട പെട്ടിക്ക് മുകളില്‍ സ്ഥാപിച്ച രഞ്ജിതയുടെ ചിത്രത്തിലേക്ക് മിഴി തിരിക്കുന്പോൾ വിതുന്പുകയായിരുന്നു അവർ. പുല്ലാട് വിവേകാനന്ദ സ്കൂളിലും തുരുത്തിക്കാട് ബിഎഎം കോളജിലുമായിരുന്നു രഞ്ജിതയുടെ വിദ്യാഭ്യാസം. പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷനില്‍ നഴ്സിംഗ് പഠനം. രഞ്ജിത പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും ദീപ്തി കിടങ്ങന്നൂര്‍ എസ് വിജിവി എച്ച്എസ്എസില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. എങ്കിലും ഇടയ്ക്ക് കാണും.
മനസിലെ വേദന മറച്ചുകൊണ്ടുള്ള ചിരിയുമായി എത്തുന്ന രഞ്ജിതയ്ക്ക് ഒരു പാട് കാര്യങ്ങള്‍ പറയാക്കാന് ബാക്കിയുണ്ടായിരുന്നു. എങ്കിലും ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നതായി ദീപ്തി ഓര്‍ക്കുന്നു.
വിവാഹ ശേഷം രഞ്ജിത ജോലി തേടി കുവൈറ്റിലേക്ക് പോയി. ഒപ്പം മൂത്തമകന് ഇന്ദുചൂഡനും ഉണ്ടായിരുന്നു. എട്ടാം ക്ലാസുവരെ ഇന്ദുചൂഡന് കുവൈറ്റിലാണ് പഠിച്ചത്.
മടങ്ങി എത്തിയതോടെ തന്റെ മകന് മാധവിന്റെ പ്രിയ കൂട്ടുകാരനായി ഇന്ദുചൂഡന് മാറി. ഇടയ്ക്ക് ഇന്ദുചൂഡന് വീട്ടില്‍ വരും. അമ്മയുടെ വിശേഷങ്ങള്‍ പറയും. തങ്ങളെ പോലെ പുല്ലാട് വിവേകാനന്ദ സ്കൂളിലാണ് ഇരുവരും പഠിച്ചത്.
രഞ്ജിതയുടെ ചേതനയറ്റ ശരീരം പേടകത്തിനുള്ളിലായിരിക്കുന്പോഴും നിറചിരി അവരുടെ മനസിൽ നിന്നു മാഞ്ഞിരുന്നില്ല. പ്രിയ കൂട്ടുകാരിയെ അവസാനമായി ഒരു നോക്കു കാണാൻ പലുമായില്ലല്ലോയെന്ന വ്യഥയിൽ അവർ വിട ചൊല്ലി.