സ്വപ്നഗൃഹം ഒടുവിൽ രഞ്ജിതയ്ക്കു യാത്രാമൊഴി നൽകി
1570149
Wednesday, June 25, 2025 3:53 AM IST
പുല്ലാട്: താൻ ഏറെ മോഹിച്ച സ്വന്തം ഭവനത്തിലെ പാലുകാച്ചലിനാണ് അടുത്ത വരവെന്നു പറഞ്ഞു പോയ രഞ്ജിത ഒടുവിൽ നിശ്ചലയായി ആ വീടിനുള്ളിൽ പ്രവേശിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടിലേക്ക് രഞ്ജിതയുടെ മൃതദേഹം അടക്കം ചെയ്ത പേടകം കയറ്റുന്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സങ്കടം അടക്കാനായില്ല. ഇതേ വീട്ടുമുറ്റത്ത് സ്വപ്നങ്ങൾ ബാക്കിയാക്കി വൈകുന്നേരം രഞ്ജിത എരിഞ്ഞടങ്ങുകയും ചെയ്തു.
നല്ല ഒരു വീട്, മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവയായിരുന്നു രഞ്ജിതയുടെ സ്വപ്നങ്ങൾ. ഗൾഫിൽ ജോലിയെടുക്കുന്നതിനിടെ സംസ്ഥാന ആരോഗ്യ വകുപ്പിൽ നഴ്സായി ജോലി ലഭിച്ചെങ്കിലും അവധിയെടുത്ത് യുകെയിലേക്ക് പോകാൻ തീരുമാനിച്ചതു തന്നെ ജീവിത പാരാബ്ധങ്ങളോടുള്ള വെല്ലുവിളിയുടെ ഭാഗമായാണ്.
കഴിഞ്ഞ 11ന് ഉച്ചയോടെ പുല്ലാട്ടെ കൊഞ്ഞോൺ വീട്ടിൽ നിന്നും യുകെയിലേക്കുള്ള യാത്രയ്ക്കായി പുറപ്പെടുന്പോൾ രഞ്ജിത തന്റെ സ്വപ്നങ്ങൾ പൂവണിയുന്നതിന്റെ ആശ്വാസത്തിലായിരുന്നു. കുടുംബവീടിനോടു ചേർന്നുള്ള പുതിയ വീടിന്റെ പാലുകാച്ചൽ ചിങ്ങത്തിൽ നടത്തണമെന്ന ആഗ്രഹത്തിലായിരുന്നു രഞ്ജിത.
നിർമാണം മുഴുവൻ പൂർത്തിയായില്ലെങ്കിലും രണ്ട് മുറികൾ പൂർത്തീകരിച്ച് അമ്മയെയും മക്കളെയും പുതിയ വീട്ടിലേക്ക് മാറ്റണമെന്ന ആഗ്രഹവും കരാറുകാരനോട് പങ്കുവച്ചിരുന്നു.
പുതിയ വീടും അവിടുത്തെ താമസവും സ്വപ്നം കണ്ട രഞ്ജിത നാട്ടിൽ തിരികെയെത്തി സർക്കാർ സർവീസിൽ തിരികെ കയറണമെന്ന താത്പര്യത്തിലുമായിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് അഞ്ചുദിവസത്തെ അവധിയെടുത്ത് രഞ്ജിത നാട്ടിലെത്തിയത്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിന്ന് അവധിയെടുത്ത് വിദേശത്തേക്കു പോയതുമായി ബന്ധപ്പെട്ട ചില രേഖകളിൽ ഒപ്പുവയ്ക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു ആ യാത്ര.
അഹമ്മദാബാദിൽ നിനനാണ് യുകെയിലേക്കുള്ള വിമാനം ലഭിച്ചതെന്നതിനാൽ നെടുന്പാശേരിയിൽ നിന്നും ചെന്നൈയിലേക്ക് 11നു പുറപ്പെട്ടു. അവിടെനിന്ന് അഹമ്മദാബാദിലെത്തിയാണ് യാത്ര പ്ലാൻ ചെയ്തിരുന്നത്.
12ന് ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു പറന്നു പൊങ്ങിയ എയര്‍ ഇന്ത്യ വിമാനം അധികം വൈകാതെ അപകടത്തിൽപ്പെടുകയും ചെയ്തു. പൂര്‍ണമായി കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നും രഞ്ജിത ധരിച്ച വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും പാദരക്ഷകളും ലഭിച്ചിരുന്നു.
ആന്തരിക അവയവയങ്ങളുടെ പരിശോധനയിലൂടെയാണ് സ്ഥിരീകരണം ഉണ്ടായത്. ഇതിനായി നാട്ടില്‍ നിന്ന് മാതാവ് തുളസിയുടെയും മകന് ഇന്ദുചൂഡന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് അഹമ്മദാബാദിലെത്തിച്ചിരുന്നു.