കാട്ടാന ഭീതിയിൽ വീടൊഴിഞ്ഞ് കൊക്കാത്തോടുകാർ
1570152
Wednesday, June 25, 2025 3:53 AM IST
കോന്നി: കാടിറങ്ങിയ കാട്ടാനക്കൂട്ടം തിരികെ പോകാതെ നിരന്തരം ശല്യക്കാരാകുന്ന സാഹചര്യത്തിൽ കൊക്കാത്തോട്, നീരാമക്കുളം ഭാഗങ്ങളിൽ ആളുകൾ വീടുകൾ ഒഴിഞ്ഞുതുടങ്ങി.
ആനയുടെ ശല്യം പതിവായതോടെ പ്രദേശവാസികൾ പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിരിക്കുകയാണ്. നീരാമക്കുളത്ത് പുത്തൻപുരയിൽ ശ്രീധരന്റെ വീട് കഴിഞ്ഞദിവസം രാത്രി ആന തകർത്തു.
ആനയുടെ ശല്യം കാരണം ശ്രീധരനും ഭാര്യ സരസ്വതിയും കോന്നിയിൽ ഉള്ള മകളുടെ വീട്ടിലായിരുന്നു. രാവിലെ എത്തിയപ്പോഴാണ് വീടിന്റെ ഭാഗം തകർത്തത് കാണുന്നത്.വീടിന്റെ അടുക്കളയുടെ ഒരു ഭാഗവും ശുചിമുറിയും തൊഴുത്തും വീട്ടിലെ പൈപ്പുകൾ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു. വീടിന് സമീപത്തെ കൃഷികളും വ്യാപകമായി നശിപ്പിച്ചു.
ആനയുടെ ആക്രമണം സംബന്ധിച്ച് വനം അധികൃതരെ അറിയിച്ചെങ്കിലും ഇവർ എത്തിയില്ലെന്നും ആക്ഷേപമുണ്ട്. കാട്ടാനയുടെ സ്ഥിരമായ ആക്രമണം ഭയന്ന് ഇവർ മറ്റു സ്ഥലങ്ങളിലേക്കു മാറാനുള്ള തയാറെടുപ്പിലാണ്.
അതേസമയം നീരാമക്കുളം ഉൾപ്പെടെ കൊക്കാത്തോട്ടിലെ ജനവാസ കേന്ദ്രങ്ങൾ ഉൾവനത്തോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
പതിറ്റാണ്ടുകളുടെ അധ്വാന ഭൂമി
പതിറ്റാണ്ടുകൾക്ക് മുമ്പ് കൃഷിക്കും മറ്റുമായി വനത്തിലേക്ക് ചേക്കിറയവരാണ് കൊക്കാത്തോട്, നീരാമക്കുളം, അപ്പൂപ്പൻതോട്, നെല്ലിക്കപ്പാറ, കാട്ടാത്തി, വയക്കര ഭാഗങ്ങളിലുള്ളത്. ഇവരുടെ ഭൂമിക്ക് മിക്കതിനും പട്ടയവും നിലവിലുണ്ട്.
നാല് തലമുറകൾ വരെ കഴിഞ്ഞ പ്രദേശമാണിത്. കൃഷിയായിരുന്നു പ്രധാന ഉപജീവന മാർഗം. എന്നാൽ കാട്ടുമൃഗ ശല്യം ഏറിയതോടെ കൃഷിയിടങ്ങൾ തരിശായി. എന്നിരുന്നാലും ഭക്ഷണ ലഭ്യതയ്ക്കുവേണ്ടി പലരും ചെറിയതോതിലെങ്കിലും കൃഷി നടത്തുന്നുണ്ട്. ഇവയും കാട്ടാനയും കാട്ടുപന്നിയും നശിപ്പിക്കുകയാണ് പതിവ്.
ആന, കുരങ്ങ്, പന്നി, കേഴ, പുലി, കടുവ, മയിൽ തുടങ്ങി എല്ലാത്തരം കാട്ടുമൃഗങ്ങളും പക്ഷികളും കൊക്കാത്തോട്ടിലെ ജനവാസ മേഖലയിലുണ്ട്. ഉപജീവന മാർഗം നിലച്ചിരിക്കുന്ന ജനങ്ങൾ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറാൻ തയാറാണ്. അർഹമായ ആനുകൂല്യം നൽകി തങ്ങളെ കുടിയൊഴിപ്പിക്കണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്. റീ ബിൽഡ് കേരളയിൽ തയാറാക്കിയ പദ്ധതിയിൽ കൊക്കാത്തോട് നിവാസികളെ ഉൾപ്പെടുത്തിയില്ല.
ഒരുവർഷം മുന്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചപ്പോൾ കൊക്കാത്തോട് മേഖലയിൽ നിന്ന് 138 അപേക്ഷകൾ ലഭിച്ചു. ഇതിൽ 52 എണ്ണം അംഗീകരിച്ചെങ്കിലും നൽകാൻ പണമില്ലെന്ന പേരിൽ പദ്ധതി നടപ്പായില്ല. അരുവാപ്പുലം ഗാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് കൊക്കാത്തോട്.
വനാതിർത്തിയിൽ താമസിക്കുന്നവർ, വന്യജീവികളുടെ ശല്യത്താൽ ദുരിതം അനുഭവിക്കുന്നവർ തുടങ്ങിയ മേഖലകളിൽ കൈവശഭൂമി വനംവകുപ്പിനു കൈമാറുന്നതാണ് പദ്ധതി. വനംവകുപ്പ് ഏറ്റെടുക്കുന്ന ഭൂമിക്ക് ഒരു യൂണിറ്റിന് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. തേക്കുതോട്ടിലെ മൂർത്തിമൺ പ്രദേശത്തും സമാന പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചിരുന്നു.
യാത്രയും അപകടത്തിൽ
നടവത്തുംമൂഴി വനമേഖലയിൽ നിന്നും തീറ്റ തേടി കാടിറങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്കു കടന്നതോടെ വനാതിർത്തികളിലൂടെയുള്ള യാത്രയും ഭീഷണിയിലാണ്. കൊക്കാത്തോട്ടിൽ നിന്നും കോന്നിക്കുള്ള യാത്രയിലാണ് വന്യമൃഗഭീഷണി ഏറെയും നേരിടേണ്ടി വരുന്നത്. മഴ ശക്തമാകുന്നതിനു മുന്പേ കാടിറങ്ങിയ കാട്ടാനകൾ സമീപത്തേ റബർ എസ്റ്റേറ്റുകളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും താവളമുറപ്പിച്ചിരിക്കുകയാണ്. വനം തേക്കു കുപ്പുകളും ഇവരുടെ വാസകേന്ദ്രങ്ങളാണ്.
കല്ലേലി വഴിയുള്ള പ്രധാന പാത മുറിച്ചു കടന്ന് അച്ചൻകോവിലാറ്റിൽ വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങളും ഈ പ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയായി മാറി. വനംവകുപ്പ് കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതേവരെ ഇവയെ കണ്ടെത്താനായിട്ടില്ലെന്ന് പറയുന്നു. എന്നാൽ കഴിഞ്ഞദിവസം രാത്രി പട്രോളിംഗിനിറങ്ങിയ പോലീസ് വാഹനത്തിനു മുന്പിൽ കടുവ എത്തിയിരുന്നു.
മൂന്നാഴ്ച മുന്പ് കോന്നിയിൽ ഇരുചക്ര വാഹനത്തിൽ എത്തിയ അമ്മയും മകളും കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. ഇതിനും ഏതാനം ദിവസങ്ങൾക്ക് മുമ്പ് കല്ലേലി കാവിലേക്ക് പൂക്കളുമായി എത്തിയ യുവാവിന്റെ ബൈക്കിൽ പന്നി ഇടിച്ച് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പകൽ പോലും വന്യമൃഗങ്ങൾ പാതയിൽ ശല്യക്കാരായി മാറിയതോടെ ആളുകൾ ഏറെ ഭീതിയിലാണ്.