അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയ്ക്ക് ഇന്ന് നാടിന്റെ അന്തിമോപചാരം
1569890
Tuesday, June 24, 2025 3:56 AM IST
കോഴഞ്ചേരി: അഹമ്മദാബാദിൽ കഴിഞ്ഞ 12ന് ഉച്ചയോടെ എയർ ഇന്ത്യയുടെ ലണ്ടൻ വിമാനം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി. നായർക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള ക്രമീകരണങ്ങളുമായി ജന്മനാട്. പുല്ലാട് കുറുങ്ങഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിതയുടെ മൃതദേഹം ഇന്നലെയാണ് തിരിച്ചറിഞ്ഞത്. എംബാം ചെയ്ത മൃതദേഹം എയർഇന്ത്യ വിമാനത്തിൽ ഡൽഹിയിലും അവിടെനിന്ന് തിരുവനന്തപുരത്തും ഇന്നു രാവിലെ എത്തിക്കും.
തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദേഹം വിലാപയാത്രയായി പുല്ലാട്ടെത്തിക്കും. 11 മണിയോടെ പുല്ലാട് എസ് വി ഹൈസ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. 2.30 വരെയാണ് സ്കൂളിലെ പൊതുദർശനം. സ്കൂൾ അങ്കണത്തിൽ ഇതിനായി പ്രത്യേക പന്തൽ ക്രമീകരിച്ചിട്ടുണ്ട്.
പൊതു ദര്‍ശന സമയത്ത് അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ഗ്രാമപഞ്ചായത്ത് കമ്മിറ്റിയാണ് നടത്തിയിരിക്കുന്നത്. രഞ്ജിതയോടുള്ള ആദരസൂചകമായി പൊതു ദര്‍ശനം തീരുന്നതുവരെ പുല്ലാട് ജംഗ്ഷനിലെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരികളും അറിയിച്ചു.
വൈകുന്നേരം 4.30 ന് വീട്ടുവളപ്പില്‍ സംസ്കാരം നടക്കും. വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് മൃതദേഹം എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.
പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നും രഞ്ജിത ധരിച്ച വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും പാദരക്ഷകളും ലഭിച്ചിരുന്നു. ആന്തരിക അവയവയങ്ങളുടെ പരിശോധനയിലൂടെയാണ് സ്ഥിരീകരണം ഉണ്ടായത്. ഇത് ഹൈദരബാദിലുള്ള ബന്ധുക്കളെ സാക്ഷ്യപ്പെടുത്തിയിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ എംബാം ചെയ്ത് പ്രത്യേക പെട്ടിയിലായിരിക്കും നാട്ടിലെത്തിക്കുന്നത്. പെട്ടി തുറക്കരുതെന്ന നിര്‍ദ്ദേശമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
സ്കൂളിന് അവധി
പത്തനംതിട്ട: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച രഞ്ജിത ജി. നായരുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യുപി സ്കൂളിന് ഇന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് അവധി പ്രഖ്യാപിച്ചു.
യാത്ര പറഞ്ഞിറങ്ങിയ വീട്ടിലേക്ക് നിശബ്ദയായി രഞ്ജിത എത്തും
12 ദിവസം മുന്‍പ് താൻ യാത്ര പറഞ്ഞ് ഇറങ്ങിയ വീട്ടിലേക്ക് അന്ത്യയാത്രയ്ക്കായി ഇന്ന് രഞ്ജിത എത്തും. യുകെയിലേക്കുള്ള യാത്രയ്ക്കായി 11ന് ഉച്ചയോടെയാണ് രഞ്ജിത പുല്ലാട്ടെ വീട്ടിൽ നിന്നു പുറപ്പെട്ടത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നെടുന്പേശേരിയിലെത്തി വൈകുന്നേരത്തെ വിമാനത്തിൽ ചെന്നൈയിലേക്കും അവിടെനിന്ന് അഹമ്മദാബാദിലേക്കുമായിരുന്നു യാത്ര.
അഞ്ചുദിവസത്തെ അവധിക്കു നാട്ടിലെത്തിയ രഞ്ജിതയ്ക്കു മടക്കയാത്രയ്ക്കുള്ളടിക്കറ്റ് ലഭിച്ചത് അഹമ്മദാബാദിൽ നിന്നായിരുന്നു. ഇതിനായാണ് ചെന്നൈ വഴി അഹമ്മദാബാദിലെത്തിയത്. 12ന് ഉച്ചയോടെയുള്ള ലണ്ടൻ വിമാനത്തിൽ യാത്ര തിരിക്കുകയായിരുന്നു ലക്ഷ്യം.
എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയ രഞ്ജിത അടുത്ത ഓഗസ്റ്റിൽ പുതിയ വീടിന്റെ പാലുകാച്ചലിന് എത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. ചിങ്ങമാസത്തിൽ ചടങ്ങ് നടത്തി നാട്ടിൽ തിരികെയെത്തി സർക്കാർ സർവീസിൽ തിരികെ പ്രവേശിക്കാൻ ആഗ്രഹിച്ചിരുന്നു. മക്കളായ ഇന്ദുചൂഡനും ഇതികയും നാട്ടിൽ തന്നെ പഠിക്കുന്നതിനാൽ അവരോടൊപ്പം കഴിയാനുള്ള ആഗ്രഹവും ഉണ്ടായിരുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി ഒടുവിൽ രഞ്ജിത ഇന്ന് നാടിനോടും വീടിനോടും അവസാനമായി യാത്ര പറയും.
ഒമാനിലായിരുന്നു ആദ്യം ജോലി ചെയ്തത്. ഇതിനിടെ കേരള സർക്കാർ ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചുവെങ്കിലും അഞ്ചുവർഷത്തേക്ക് അവധിയെടുത്തു. ഒരുവർഷം മുന്‍പാണ് യുകെയിലേക്കു പോയത്. യുകെയിൽ നിന്നും കഴിഞ്ഞ ഏപ്രിലിൽ വന്ന് അവധി നീട്ടിയെടുത്തിരുന്നുവെങ്കിലും അപേക്ഷയിൽ ഒരു ഒപ്പിന്റെ പ്രശ്നം വന്നതോടെ അഞ്ചുദിവസത്തെ അവധിക്ക് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. യുകെയിലെ പോർട്സ്മൗത്ത് ക്യൂൻ അലക്സാന്ദ്ര ആശുപത്രിയിലെ സ്റ്റാഫ് നഴ്സായരുന്നു രഞ്ജിത.
രഞ്ജിതയുടെ അപകടവിവരം അറിഞ്ഞ ദിവസം മുതൽ നിരവധിയാളുകളാണ് പുല്ലാട്ടെ വീട്ടിലെത്തി മാതാവ് തുളസിയെയും മക്കളെയും ആശ്വസിപ്പിച്ചത്. മന്ത്രിമാരും വിവിധ രാഷ്ട്രീയ, സാമൂഹിക, ആത്മീയ നേതാക്കളും ഉദ്യോഗസ്ഥരും ഇതിലുൾപ്പെടുന്നു.
ഇന്ന് അന്തിമോപചാരം അർപ്പിക്കാനും വൻജനാവലി എത്താനുള്ള സാധ്യത കണക്കിലെടുത്തുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്.