ആദ്യം പക്ഷിശല്യം, ഇപ്പോൾ പാന്പുശല്യം; ഇവിടെ ദുരിതമൊഴിയുന്നില്ല
1565100
Thursday, June 5, 2025 7:09 AM IST
സി.ജി. ജിജാസൽ
തൃശൂർ: നടക്കാനും ഇരിക്കാനും ഇടമില്ല. അയ്യന്തോൾ ചിൽഡ്രൻസ് പാർക്കിൽ കുന്നുകൂടി വിറകുകളും മരച്ചില്ലകളും. കുട്ടികളെ കാത്തിരിക്കുന്നതു വിഷപ്പാന്പുകളും പകർച്ചവ്യാധികൾ പടർത്തുന്ന കൊതുകുകളും.
കളക്ടറേറ്റിനുമുന്പിലെ പാർക്കിലാണ് കുട്ടികളുടെയും ജനങ്ങളുടെയും ആരോഗ്യത്തിനും ജീവനും ഗുരുതരഭീഷണിയാകുംവിധം മരക്കൊന്പുകളും വിറകുകളും കൂട്ടിയിട്ടിരിക്കുന്നത്. നേരത്തേ പക്ഷിശല്യത്താൽ പൊറുതിമുട്ടിയ ജനം പലതവണ പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ മരക്കൊന്പുകൾ മുറിച്ചുമാറ്റിയിരുന്നു. അടിയന്തരമായി ഇവ നീക്കംചെയ്യുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും അവ നീക്കംചെയ്യാത്തതാണ് പുതിയ പ്രശ്നങ്ങൾക്കു വഴിയൊരുക്കിയത്.
മുറിച്ചുനീക്കിയ കൊന്പുകളും വിറകുകളും പാർക്കിലെ മതിലിനും നടപ്പാതകൾക്കും ചാരുബഞ്ചുകൾക്കും കളിയുപകരണങ്ങൾക്കും സമീപം കൂട്ടിയിട്ടതോടെ കുട്ടികൾക്കു കളിക്കുന്നതിനോ മുതിർന്നവർക്കു വ്യായാമംചെയ്യാനോ കഴിയുന്നില്ല. ഇതോടെ സന്ദർശകർ കുറഞ്ഞ പാർക്കിൽ അണലി അടക്കമുള്ള വിഷപ്പാന്പുകളും ഇടംപിടിച്ചു.
ഇതിനുപുറമെ ഇലകൾ ചീഞ്ഞു ദുർഗന്ധം വമിക്കുന്ന ഇവിടെ കൊതുകുശല്യവും രൂക്ഷമായി. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും സന്ദർശകരുടെ സുരക്ഷയുടെ ഭാഗമായും ഇവ നീക്കംചെയ്യണമെന്നും ഭീതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജെയിംസ് മുട്ടിക്കൽ ജില്ലാ കളക്ടർക്കു നിവേദനം നൽകിയിട്ടുണ്ട്. നേരത്തേയും നിവേദനം സമർപ്പിച്ചെങ്കിലും നടപടിയുണ്ടാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിവേദനം സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.