വികസനരേഖ വ്യാജരേഖയെന്ന എൽഡിഎഫ് ആരോപണം ജാള്യത മറയ്ക്കാൻ: എംഎൽഎ
1565217
Friday, June 6, 2025 1:29 AM IST
ചാലക്കുടി: വികസനത്തിന്റെ നാലു വർഷങ്ങൾ എന്ന പേരിൽ പുറത്തിറക്കിയത് 2021 മുതൽ 2025 വരെ നിയോജകമണ്ഡലത്തിൽ നിർമാണം പൂർത്തികരിച്ചതും നിർമാണം പുരോഗമിക്കുന്നതും ഭരണാനുമതി ലഭിച്ച് തുടർനടപടികൾ പുരോഗമിക്കുന്ന പദ്ധതികളും പ്രവൃത്തികളുമാണെന്ന് സനീഷ്കുമാർ ജോസഫ് എം എൽഎ അറിയിച്ചു.
നാലുവർഷത്തിനുള്ളിൽ 1482 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കുവാൻ സാധിച്ചുവെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ അംഗമായിരുന്നിട്ടും ഇത്രയും തുകയുടെ വികസനപ്രവർത്തനങ്ങൾ നിയോജക മണ്ഡലത്തിൽ നടത്തിവരുന്നതിന്റെ ജാള്യത മറയ്ക്കാൻവേണ്ടിയാണ് രാഷ്ട്രിയ അന്ധത ബാധിച്ച എൽഡിഎഫ് നേതാക്കൾ വികസനരേഖ വ്യാജരേഖയാണെന്ന ആരോപണവുമായി രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. പനമ്പിള്ളി ഗോവിന്ദമേനോൻ മുതൽ തുടർന്നു വന്ന ഒരോ ജനപ്രതിനിധികളും അതാത് കാലത്തെ വികസനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
10 വർഷക്കാലം പൂർത്തിയാകാതെകിടന്ന അടിപ്പാത നിർമാണം, ഇൻഡോർ സ്റ്റേഡിയത്തിൽ മേപ്പിൾ വുഡ് ഫ്ലോറിംഗ്, കലാഭവൻ മണി സ്മാരകനിർമാണം, വിദ്യാർഥികൾക്കായി ചിറക് പദ്ധതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ 1482.67 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ വി.ഒ. പൈലപ്പൻ, എം.ടി. ഡേവീസ്, യുഡിഎഫ് ചെയർമാൻ അഡ്വ. സി.ജി. ബാലചന്ദ്രൻ, മുൻ നഗരസഭ ചെയർമാൻ എബി ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.