"ദേവാങ്കണം ചാരുഹരിതം' പദ്ധതിക്കു തുടക്കം
1565211
Friday, June 6, 2025 1:29 AM IST
തൃശൂർ: ലോക പരിസ്ഥിതിദിനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ "ദേവാങ്കണം ചാരുഹരിതം' പദ്ധതിക്കു തുടക്കം. വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരനടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പേരാലിന് ആദരമർപ്പിച്ചാണ് പദ്ധതിക്കു തുടക്കമായത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന്റെ നേതൃത്വത്തിൽ പേരാലിനെ പൊന്നാടയണിയിച്ചു. അപൂർവവൃക്ഷമായ ശിംശപയുടെ തൈയും നട്ടു. ശ്രീമൂലസ്ഥാനത്ത് അരയാലിന്റെ മൂന്നാംഘട്ട പുനർജീവനചികിത്സയ്ക്കും തുടക്കമിട്ടു.
ശ്രീമൂലസ്ഥാനത്തെ ആൽമരത്തിന്റെ ഫംഗസുകളെയും കീടങ്ങളെയും നശിപ്പിച്ച് മുറിച്ചുമാറ്റേണ്ട ഭാഗങ്ങൾ നീക്കംചെയ്ത് വേരുകളെ ഉത്തേജിപ്പിക്കുന്ന ചികിത്സ നൽകും. പോഷണംകിട്ടാൻ പഞ്ചഗവ്യവും നൽകും.
ദേവസ്വം കമ്മീഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കുമാർ, അസി. കമ്മീഷണർ എം. മനോജ് കുമാർ, ദേവസ്വം മാനേജർ വി.ആർ. രമ, കെഎഫ്ആർഐ ശാസ്ത്രജ്ഞൻ ഡോ. സുജനപാൽ, ബ്രാഹ്മണസഭ ജോയിന്റ് സെക്രട്ടറി ഹരിഹരൻ എന്നിവർ പങ്കെടുത്തു.
ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും "ദേവാങ്കണം ചാരുഹരിതം' പദ്ധതിക്കു തുടക്കമിട്ടു. പെരുവൻമല ക്ഷേത്രത്തോടുചേർന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ 50 ഏക്കറിൽ ഔഷധവനം ഒരുക്കുന്നുണ്ട്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെയും സമീപക്ഷേത്രങ്ങളിലെയും ഇല്ലംനിറയ്ക്കും പുത്തരിനിവേദ്യത്തിനും ആവശ്യമായ നെൽക്കതിരും അരിയും വിളയിക്കുന്ന കരനെൽകൃഷിക്കും തുടക്കമായി.