മൾട്ടിലെവൽ പാർക്കിംഗിലും ബലക്ഷയം?
1565210
Friday, June 6, 2025 1:29 AM IST
തൃശൂർ: നഗരത്തിലെ കെട്ടിടങ്ങൾക്കുമാത്രമല്ല ഒരുകോടിയിലധികം ചെലവഴിച്ചുനിർമിച്ച കോർപറേഷൻ ഓഫീസിലെ മൾട്ടിലെവൽ പാർക്കിംഗിലും ബലക്ഷയമെന്ന് ആക്ഷേപം. പാർക്കിംഗിനു കയറ്റിയ കാർ ഫൗണ്ടേഷൻ ഒടിഞ്ഞു ചെരിഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിഷേധിച്ച് ഭരണപക്ഷവും രംഗത്തെത്തി.
കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനംകഴിഞ്ഞ പാർക്കിംഗ് സംവിധാനം മാസങ്ങൾ പിന്നിട്ടിട്ടും തുറന്നുനൽകാത്തത് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. രണ്ടാഴ്ചമുന്പ് തുറന്നുനൽകിയ സംവിധാനത്തിലാണ് കഴിഞ്ഞദിവസം കാർ ചെരിഞ്ഞുവെന്നു കോണ്‍ഗ്രസ് ആരോപിച്ചത്.
കാർ നിൽക്കുന്ന ഫൗണ്ടേഷന്റെ 13 കന്പികളാണ് പൊട്ടിയത്. ഇതേത്തുടർന്ന് കാറിന്റെ ബാലൻസ് തെറ്റുകയും വടം പൊട്ടുകയുമായിരുന്നു. കോർപറേഷൻ ജീവനക്കാരന്റെ കാറാണ് അപകടത്തിൽപ്പെട്ടതെന്നും അപകടസമയത്തു മൂന്നു കാറുകൾ ഇതിലുണ്ടായിരുന്നുവെന്നും അതിനാൽതന്നെയാണ് ഇക്കാര്യം അധികൃതർ പുറത്തറിയിക്കാതെ ഇരുന്നതെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.
വിഷയത്തിൽ ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഒരുങ്ങിയത് അറിഞ്ഞതോടെ പൊട്ടിയ ഭാഗം വെൽഡ് ചെയ്തു, തിടുക്കത്തിൽ ആ ഭാഗം പെയിന്റടിച്ചു, കാറും കയറ്റിയിട്ടു.
പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ, ഉപനേതാവ് ഇ.വി. സുനിൽ രാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ, കൗണ്‍സിലർ മേഫി ഡെൽസണ്‍ എന്നിവർ പാർക്കിംഗ് സംവിധാനത്തിനു റീത്തുവച്ചു പ്രതിഷേധിച്ചു.
കോണ്‍ഗ്രസിനു വിഷയ
ദാരിദ്ര്യം: മേയർ
മൾട്ടിലെവൽ പാർക്കിംഗ് സംവിധാനത്തെച്ചൊല്ലി കോണ്‍ഗ്രസ് ആരോപിക്കുന്ന കാര്യങ്ങളിൽ യാതൊരു കഴന്പുമില്ലെന്നും ആരോപണങ്ങൾ നടത്തുന്നതു വിഷയദാരിദ്ര്യം കൊണ്ടാണെന്നും മേയർ എം.കെ. വർഗീസ്. നിലവിൽ കാറിൽനിന്ന് ഇറങ്ങുന്നവരുടെ കാൽ കുടുങ്ങാതിരിക്കാൻ പുതിയ പൈപ്പുകൾ സ്ഥാപിക്കലും അവയിൽ പെയിന്റടിക്കലുമാണ് നടന്നത്. പാർക്കിംഗ് സംവിധാനത്തിന് എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ താൻ നേരിട്ടു നടപടികൾ സ്വീകരിക്കും.
വിജിലൻസ് അന്വേഷണം
വേണം: രാജൻ പല്ലൻ
നിർമാണത്തിനുശേഷം പാർക്കിംഗ് സംവിധാനത്തിനു ബലക്ഷയമുണ്ടെന്നു പരാതി ഉന്നയിച്ചപ്പോൾ തന്നെ കളിയാക്കിവിട്ടവർക്ക് ഇപ്പോൾ മൗനമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിൽ കോർപറേഷൻ പരാജയമാണെന്നു വീണ്ടും തെളിയിച്ചു. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
പാർക്കിംഗിൽ പരീക്ഷണത്തിനു കയറ്റിയ കാറും കുടുങ്ങി
തൃശൂർ: പ്രതിപക്ഷ പ്രതിഷേധത്തിനുശേഷം മൾട്ടിലെവൽ പാർക്കിംഗിൽ പരീക്ഷണാടിസ്ഥാനത്തിൽ കയറ്റിയ കാർ കുടുങ്ങിയതു മൂന്നുമണിക്കൂർ. തുടർന്ന് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞു മൂന്നുമുതൽ അഞ്ചുവരെ കാർ പാർക്കിംഗിനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഇന്നലെ ഉച്ചയ്ക്കുശേഷം കോർപറേഷൻ വൈദ്യുതിവിഭാഗത്തിൽ ഇടപാടുകൾക്കെത്തിയ എറണാകുളം സ്വദേശി ജിതിൻ ജോസഫിന്റെ കാറാണു പരീക്ഷണത്തിന് ഉപയോഗിച്ചത്. കാർ കയറ്റിയപ്പോൾ ഇരുമ്പുപൈപ്പുകൾ വീണ്ടും വളയുകയായിരുന്നു. ഏറെ പണിപ്പെട്ടു വൈകീട്ട് അഞ്ചോടെയാണ് പാർക്കിംഗിൽനിന്നു കാർ പുറത്തിറക്കാനായത്.
പരീക്ഷണം നടത്താൻ മേയറുടെ സെക്രട്ടറിയുടെയും ഉദ്യോഗസ്ഥന്മാരുടെയും കൗൺസിലർമാരുടെയും വാഹനങ്ങളുള്ളപ്പോൾ ഇടാപാടിനെത്തിയയാളുടെ കാർ ഉപയോഗിച്ചതു കൊലച്ചതിയാണെന്നു രാജൻ പല്ലൻ കുറ്റപ്പെടുത്തി.
പ്രതിഷേധസമരത്തിനു സുനിൽരാജ്, ലാലി ജെയിംസ്, മേഫി ഡെൽസൻ, സുനിത വിനു, എബി വർഗീസ്, മുകേഷ് കുളപറമ്പിൽ, ജയപ്രകാശ് പൂവത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.